സാക്കിയ ജാഫ്രിക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്തെന്ന് മുഖ്യമന്ത്രി
'ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി ടെമ്പ്ൾ ടൂർ നടത്തുകയായിരുന്നു'
കൊച്ചി: മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയാ ഗാന്ധി ഗുജറാത്തിലെത്തിയില്ല. മൃദുഹിന്ദു വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയത്താൽ സാക്കിയ ജഫ്രിയെ കാണരുതെന്ന് കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങൾ ഉപദേശിച്ചിരുന്നു. അതിനു ശേഷം സോണിയഗാന്ധി ഏതെങ്കിലും ഘട്ടത്തിൽ അവരെ കാണാനോ ആശ്വസിപ്പിക്കാനോ ശ്രമിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി ടെമ്പ്ൾ ടൂർ നടത്തുകയായിരുന്നു. ഇഹ്‌സാൻ ജാഫ്രിയെ കുറിച്ചോ ഗുൽബർഗ് സൊസൈറ്റിയെ കുറിച്ചോ ഒരക്ഷരം പോലും ശബ്ദിക്കാൻ രാഹുൽ തയ്യാറായില്ല. സാക്കിയയുടെ കേസിലെ പെറ്റീഷ്ണർ നമ്പർ 2 ആയ ടീസ്റ്റ സെതിൽവാദിനെയും മലയാളിയായ ഗുജറാത്ത് മുൻ ഡിജിപി ആർ.ബി ശ്രീ കുമാറിനെയും ജനാധിപത്യവിരുദ്ധമായി അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് എന്ത് നിലപാടാണെടുത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.