വിഷലിപ്ത പ്രചാരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടാൻ മുഖ്യമന്ത്രിയുടെ നിർദേശം

കേരളത്തിന്‍റെ മതേതര സ്വഭാവത്തെ തകർക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നതായി ഉന്നതതലയോഗം വിലയിരുത്തി

Update: 2021-09-16 08:22 GMT

വിഷലിപ്ത പ്രചാരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കേരളത്തിന്‍റെ പൊതുസ്വഭാവത്തെ തകർക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നതായി ഉന്നതതലയോഗം വിലയിരുത്തി. വര്‍ഗീയ വിഭജനം അടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ ഒരു ദയയുമില്ലാതെ നേരിടാനാണ് മുഖ്യമന്ത്രി യോഗത്തില്‍ നല്‍കിയ നിര്‍ദേശം.

പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം, തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡിഷണല്‍ സെക്രട്ടറി, ഡിജിപി, മൂന്ന് എഡിജിപിമാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. സമൂഹത്തില്‍ അസ്വസ്ഥതയും ഭിന്നതയുമുണ്ടാക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും അവരെ കര്‍ശനമായി നേരിടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

Advertising
Advertising

മതസാഹോദര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്‍റെ ഈ പൊതുസ്വഭാവത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നോക്കുകുത്തിയായി ഇരിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ഒരുവശത്തുണ്ട്. സമുദായ സംഘടനകളുടെ യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.  പ്രതിപക്ഷ നേതാക്കള്‍ മതനേതാക്കളെ നേരിട്ടു സന്ദര്‍ശിക്കാന്‍ തുടങ്ങി. പിന്നാലെയാണ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News