സമരം അവസാനിപ്പിക്കണമെങ്കിൽ മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കണം; അതിരൂപത

തുറമുഖ പദ്ധതിക്കെതിരെ ശക്തമായ സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നത്.

Update: 2022-08-18 08:13 GMT
Advertising

വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം അവസാനിപ്പിക്കണമെങ്കിൽ മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കണമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. നിരവധി വാഗ്ദാനങ്ങൾ മന്ത്രിമാർ നൽകി.

പക്ഷേ തീരദേശവാസികൾക്ക് പ്രയോജനകരമായി ഒന്നും ചെയ്തില്ല. പ്രശ്നങ്ങൾ പരിഹരിക്കാതെ തുറമുഖ നിർമാണം ആരംഭിക്കാൻ അനുവദിക്കില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.‌ തുറമുഖ പദ്ധതിക്കെതിരെ ശക്തമായ സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നത്.

സമരത്തിന് പിന്തുണയർപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ സമരസ്ഥലം സന്ദർശിച്ചിരുന്നു. സതീശൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെ ചിലർ ബഹളം വയ്ക്കുകയും ചെയ്തു.

രാഷ്ട്രീയക്കാർ ഇവിടെ വരേണ്ടെന്നും സമരത്തെ രാഷ്ട്രീയവൽകരിക്കരുതെന്നുമായിരുന്നു ഇവരുടെ പക്ഷം. ഒരു രാഷ്ട്രീയ പാർട്ടിയുടേയും സമരമാക്കി ഇതിനെ മാറ്റരുതെന്നും ഇവർ പറഞ്ഞു. തുടർന്ന് മുദ്രാവാക്യങ്ങളും ഉയർന്നു. ബഹളം ശക്തമായതോടെ പ്രതിപക്ഷ നേതാവ് ഉടൻ മടങ്ങി.

തുറമുഖത്തേക്കുള്ള പ്രധാന പാത ഉപരോധിച്ചാണ് സമരം നടക്കുന്നത്. മൂന്ന് ദിവസം മുമ്പ് തുടങ്ങിയ സമരം ഈ മാസം അവസാനംവരെ നടത്തുമെന്നാണ് ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കൊപ്പം വൈദികരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News