സർട്ടിഫിക്കറ്റ് സമയത്ത് ലഭിച്ചില്ല; ആദിവാസി യുവതിക്ക് സർക്കാർ ജോലി നഷ്ടമായതായി പരാതി

ബോണ്ട് വെച്ചതിനാൽ 50,000 രൂപ നൽകാതെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ച് കിട്ടിയിരുന്നില്ല

Update: 2022-12-26 01:55 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: സർട്ടിഫിക്കറ്റ് സമയത്തിന് തിരികെ ലഭിക്കാത്തതിനാൽ ആദിവാസി യുവതിക്ക് സർക്കാർ ജോലി നഷ്ടമായതായി പരാതി. അട്ടപ്പാടി കാരയൂർ സ്വദേശി എം.ആരതിക്കാണ് പി.എസ്.സിയുടെ അഭിമുഖത്തിന് പോയി നിരാശയായി മടങ്ങേണ്ടി വന്നത്. സർട്ടിഫിക്കറ്റ് തിരിച്ചെടുക്കാൻ കയ്യിൽ പണമില്ലാത്തതാണ് ജോലി നഷ്ടമാകാൻ കാരണം.

ഷോളയൂർ കാരയൂരിലെ ആദിവാസി യുവതി ആരതിക്കാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നഷ്ടമായത്. എഴുത്ത് പരീക്ഷയും കായികക്ഷമത പരീക്ഷയും പാസായെങ്കിലും പത്താംക്ലാസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തതിനാൽ പി.എസ്.സി അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 2015 ൽ പാലക്കാട് ഗവ.സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ പഠനത്തിനായി ചേർന്നിരിന്നു. ഭിന്നശേഷിക്കാരാനായ മകനെ നോക്കാൻ കഴിയാതെ വന്നതോടെ പഠനം ഉപേക്ഷിച്ച് തിരിച്ച് വരികയായിരുന്നു. ബോണ്ട് വെച്ചതിനാൽ 50,000 രൂപ നൽകാതെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ച് കിട്ടിയിരുന്നില്ല. ഇതാണ് പി.എസ്.സി അഭിമുഖത്തിൽ തിരിച്ചടിയായത്.

ബീറ്റ് ഫോറസ്റ്റ് ഓഫിസർ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്ത വിവരം പട്ടികജാതി പട്ടിവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പി.എസ്.സിക്ക് അപേക്ഷ നൽകി അഭിമുഖത്തിൽ പങ്കെടുക്കാൻ നിർദേശമുണ്ടായിട്ടും പി.എസ്.സി അപേക്ഷ പരിഗണിച്ചില്ലെന്നു യുവതി പറയുന്നു. അതേസമയം, കോഴ്‌സിന് ചേരുന്ന എല്ലാ കുട്ടികൾക്കും ബോണ്ട് നിശ്ചയിച്ചിട്ടുണ്ടെന്ന് നഴ്‌സിങ് സ്‌കൂൾ അധികൃതർ അറിയിച്ചു. 50,000 രൂപ നൽകാനില്ലാത്തിനലാണ് സർക്കാർ ജോലി എന്ന സ്വപ്നം ആതിര എന്ന ആദിവാസി യുവതിക്ക് നഷ്ടമായത്. സർക്കാർ നഴ്‌സിങ് കോളേജായിട്ടും ആദിവാസി യുവതിക്ക് ഇളവുകൾ നൽകിയതുമില്ല.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News