താരിഖ് അൻവറിനെ വിശ്വാസമില്ലാതെ ഗ്രൂപ്പുകൾ; സോണിയാ ഗാന്ധി നേരിട്ട് ഇടപെടണമെന്ന് ആവശ്യം

താരിഖ് അൻവർ കെ സി വേണുഗോപാലിന്‍റെ നിർദേശ പ്രകാരം ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി

Update: 2021-09-04 02:15 GMT
Advertising

സംസ്ഥാന കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെ സമവായശ്രമങ്ങളെ ഗ്രൂപ്പുകൾ പൂർണവിശ്വാസത്തിലെടുക്കില്ല. കേരളത്തിലെ പ്രശ്നപരിഹാരങ്ങള്‍ക്ക് സോണിയാ ഗാന്ധിയുടെ നേരിട്ടുളള ഇടപെടൽ വേണമെന്നതാണ് ഗ്രൂപ്പുകളുടെ നിലപാട്. താരിഖ് അന്‍വറിന്‍റെ പ്രവർത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരവും ഗ്രൂപ്പുകള്‍ക്കുണ്ട്.

സംസ്ഥാന നേതൃത്വത്തിന്‍റെ സമവായ ശ്രമങ്ങൾ വേണ്ടത്ര വിജയിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്ത ആഴ്ച കേരളത്തിലേക്ക് എത്തുന്നത്. താരിഖുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറാകും. പക്ഷേ അതുകൊണ്ടുമാത്രം പൂർണ പ്രശ്നപരിഹാരം ഉണ്ടാകാനിടയില്ല. താരിഖ് അൻവർ കെ സി വേണുഗോപാലിന്‍റെ നിർദേശ പ്രകാരം ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. കേരളത്തിന്‍റെ ചുമതലയില്‍ നിന്ന് താരിഖിനെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മുതിർന്ന നേതാക്കളുമായുള്ള ചര്‍ച്ചയിൽ താരിഖ് അൻവർ സമവായ ഫോർമുല മുന്നോട്ടുവെയ്ക്കുമെന്ന് ഗ്രൂപ്പുകൾ പ്രതീക്ഷിക്കുന്നു. പക്ഷേ സോണിയാ ഗാന്ധിയുടെ നേരിട്ടുളള ഇടപെടലിലൂടെ മാത്രമേ മഞ്ഞുരുക്കത്തിന് സാധ്യതയുള്ളൂവെന്നാണ് സൂചനകൾ. അതിനാലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി തന്നെ കെപിസിസി നേതൃത്വത്തെ തള്ളിപ്പറയുന്ന നിലപാടുകൾ സ്വീകരിക്കുന്നത്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News