Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ആലപ്പുഴയില്‍ ഇന്ന് തുടക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരാനാണ് സാധ്യത.
സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ട്ടുള്ള സംസ്ഥാന സമ്മേളനത്തില്‍ 39 ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 528 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വലിയ ചുടുകാട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ശതാബ്ദി അനുസ്മരിച്ച് 100 വനിത അത്ലറ്റുകള്‍ കൊണ്ടുവരുന്ന ദീപശിഖ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങും. മുതിര്‍ന്ന നേതാവായ കെ ആര്‍ ചന്ദ്രമോഹന്‍ പതാക ഉയര്‍ത്തും.
മൂന്നുദിവസം നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ഇഴകീറിയുള്ള പരിശോധന ഉണ്ടാകും..സംസ്ഥാന സെക്രട്ടറിയുടെയും, നാലു മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു.
ഇത് കുറച്ചുകൂടി തീവ്രമായി സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നേക്കും. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തണമെന്നാണ് സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട പരാമര്‍ശങ്ങളില്‍ ഒന്ന്.
മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയരാനാണ് സാധ്യത..വിമര്‍ശനങ്ങള്‍ ഉണ്ടായാലും ബിനോയ് വിശ്വം തന്നെ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നേക്കും. ഇന്ന് വൈകിട്ട് നടക്കുന്ന , മതനിരപേക്ഷതയും, ഫെഡറലിസുമായി ബന്ധപ്പെട്ട സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.