സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിലൂടെ സി.പി.എം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: വി.ഡി സതീശൻ

സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.

Update: 2022-12-31 05:25 GMT

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനിൽക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയത്. സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ കോടതി അന്തിമ തീരുമാനം എടുത്തിട്ടുമില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നത്.

ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറിന്റെ 'ബഞ്ച് ഓഫ് തോട്ട്‌സിൽ' പറയുന്ന അതേ കാര്യങ്ങളാണ് സജി ചെറിയാനും പ്രസംഗിച്ചത്. മന്ത്രി സ്ഥാനം നഷ്ടമായിട്ടും ഭരണഘടനാവിരുദ്ധ പരാമർശവും അംബേദ്ക്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപികൾക്ക് എതിരായ അധിക്ഷേപവും സജി ചെറിയാൻ ഇതുവരെ പിൻവലിച്ചിട്ടില്ല. ആർ.എസ്.എസ് ആശയങ്ങളുമായി ചേർന്ന് നിന്ന് ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്ന സി.പി.എം എന്ത് സന്ദേശമാണ് നൽകുന്നതെന്നും ഇതിൽ എന്ത് ധാർമികതയാണുള്ളതെന്നും വി.ഡി സതീശൻ ചോദിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News