സി.പി.എം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും; സ്വപ്നയുടെ ആരോപണങ്ങൾ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ചയാകും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി, പയ്യന്നൂർ ഫണ്ട് തട്ടിപ്പ് വിവാദം എന്നിവയും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന യോഗത്തിൽ ചർച്ചയാകും

Update: 2022-06-24 00:59 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി, പയ്യന്നൂർ ഫണ്ട് തട്ടിപ്പ് വിവാദം എന്നിവയും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന യോഗത്തിൽ ചർച്ചയാകും.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തുടർന്ന് സർക്കാരും മുന്നണിയും നേരിടുന്ന പ്രതിസന്ധികൾ നേതൃയോഗത്തിൽ പ്രധാനപ്പെട്ട അജണ്ടയായി വരും. എൽ.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് പുറമെ പാർട്ടി എന്തെങ്കിലും പരിപാടികൾ സംഘടിപ്പിക്കണമോ എന്ന കാര്യം സി.പി.എം ചർച്ച ചെയ്യും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് സംസ്ഥാന സമിതി ചേരുന്നത്. തോൽവി സംബന്ധിച്ച വിശദ ചർച്ച നേതൃയോഗത്തിൽ ഉണ്ടാകും.

കനത്ത പരാജയം നേരിട്ട പശ്ചാത്തലത്തിൽ ഇത് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കാനുള്ള സാധ്യതയുണ്ട്. കൊട്ടിയാഘോഷിച്ച് പ്രചരണം നടത്തിയിട്ടും വോട്ട് ശതമാനത്തിൽ കാര്യമായ വർധനവ് ഇല്ലാതിരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. അത് കൊണ്ട് കമ്മീഷനെ നിയോഗിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്കെതിരെ നടപടിയുമുണ്ടായേക്കും.

പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ എടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന നേതൃയോഗം ഇത് പരിശോധിക്കും. മുൻ ഏരിയാ സെക്രട്ടറി കൂടിയായ വി. കുഞ്ഞികൃഷ്ണനെതിരെ നടപടിയെത്തതിലുള്ള അതൃപ്തി വ്യാപകമായതോടെ ഇത് പുനപ്പരിശോധിക്കുമോ എന്നും ഏവരും ഉറ്റ് നോക്കുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News