'പിൻവാതിൽ നിയമനം സിപിഎം നിലപാടല്ല': എം.വി ഗോവിന്ദൻ

കോർപ്പറേഷനിലെ കത്ത് വിവാദത്തിലാണ് പ്രതികരണം

Update: 2022-11-06 10:54 GMT
Advertising

തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പിൻവാതിൽ നിയമനം സിപിഎം നിലപാടല്ലെന്നും അർഹതയുള്ളവർ വരട്ടെ എന്ന് തന്നെയാണ് പാർട്ടിയുടെ സമീപനമെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

"ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റിനോ പിൻവാതിൽ വഴി ആരെയും നിയമിക്കേണ്ട ആവശ്യമില്ല. അർഹതയുള്ളവർ വരട്ടെ എന്നത് തന്നെയാണ് നിലപാട്. ഇന്നലെയും ഇന്നുമൊക്കെയായി സിപിഎമ്മിനെതിരായി വലിയ രീതിയിലുള്ള പ്രചാരവേല മാധ്യമങ്ങളുൾപ്പടെ നടത്തിക്കൊണ്ടിരിക്കുകയാണ്. കത്ത് വ്യാജമാണെന്ന് മേയർ തന്നെ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പരിശോധന നടക്കട്ടെയെന്ന് തന്നെയാണ് സിപിഎമ്മിന്റെ പക്ഷം. സിപിഎമ്മിന്റെ ആരെയെങ്കിലും തിരുകിക്കയറ്റാൻ ജില്ലാ കമ്മറ്റിക്കോ സംസ്ഥാനക്കമ്മറ്റിക്കോ കത്തെഴുതുക എന്ന സംവിധാനം പാർട്ടിയ്ക്കകത്തില്ല. അർഹതപ്പെട്ട 295 ആളുകൾക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നൽകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്". എം.വി ഗോവിന്ദൻ പറഞ്ഞു.

മേയർ ആര്യാ രാജേന്ദ്രനെ കാണാനില്ലെന്ന ബിജെപിയുടെ വിമർശനവും അദ്ദേഹം തള്ളി. മേയർ കോഴിക്കോട്ടു നിന്ന് വന്നുകൊണ്ടിരിക്കുകയാണെന്നും മേയറെ കാണുന്നതോടെ ബിജെപി നിലപാടുമാറ്റുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം കത്ത് വിവാദത്തിൽ തിരുവനന്തപുരം ജില്ലാ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ യോഗത്തിലേക്ക് മേയർ ആര്യ രാജേന്ദ്രനെ സിപിഎം വിളിച്ചുവരുത്തി. കത്തെഴുതിയിട്ടില്ലെന്നും കത്തിൽ തന്റെ ഒപ്പില്ലെന്നും മേയർ യോഗത്തിൽ വിശദീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി പരാതി നൽകുമെന്ന് മേയർ നേരത്തേ അറിയിച്ചിരുന്നു. നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ മുഖ്യമന്ത്രിക്കും പൊലീസിനും പരാാതി നൽകുക. നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ തയ്യാറാക്കിയതല്ലെന്ന് പാർട്ടിക്ക് നൽകിയ വിശദീകരണത്തിൽ മേയർ അറിയിച്ചിരുന്നു.

മേയറുടെ കത്ത് ചോർന്നതിനു പിന്നിൽ സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലെ കടുത്ത വിഭാഗീയതയാണെന്ന ആരോപണം ശക്തമാണ്. ഒപ്പം നഗരസഭ പാർലമെന്ററി പാർട്ടിയിലെ അധികാരത്തർക്കവും കാരണമായെന്നാണ് സൂചന. ജില്ലയിലെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിലെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. നഗരസഭാ ഭരണത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. കത്ത് ചോർച്ചയിൽ പരാതി നൽകുമെന്ന് മേയർ അറിയിച്ചിട്ടുണ്ട്.

ശക്തമായ വിഭാഗീയതയും അധികാര വടം വലിയുമാണ് തലസ്ഥാനത്തെ സിപിഎം നേതൃത്വത്തിലുള്ളത്. സംസ്ഥാന സമിതി അംഗങ്ങളുടെ മൗനാനുവാദത്തോടെയാണ് വിഭാഗീയത ഉണ്ടാകുന്നത്. സംസ്ഥാന സമ്മേളനം കഴിഞ്ഞ് എട്ടുമാസത്തോളമായിട്ടും പുതിയ ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാൻ കഴിയാത്തതിനു കാരണവും മറ്റൊന്നല്ല. ജില്ലാ സെക്രട്ടറിക്ക് മേയർ നൽകിയെന്ന് പറയപ്പെടുന്ന കത്തിലെ തീയതി ആര്യാ രാജേന്ദ്രൻ തിരുവനന്തപുരത്ത് ഇല്ലാതിരുന്ന ദിവസത്തേതാണ്. ഇതാണ് താനല്ല കത്ത് നൽകിയതെന്ന മേയറുടെ വാദത്തിന് ബലം നൽകുന്നത്. മേയറുടെ അറിവോടെയല്ലെങ്കിൽ എങ്ങനെ അവരുടെ ഒപ്പ് വന്നു എന്ന ചോദ്യമാണ് എതിർ വിഭാഗം ഉയർത്തുന്നത്. മേയറുടെ ഓഫീസിൽനിന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനു നൽകിയതാണ് കത്തെന്നും സൂചനയുണ്ട്. ഡിആർ അനിൽ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തു വിട്ടതും പാർട്ടിയിലെ എതിർ വിഭാഗമാണ്.

നഗരസഭ കൗൺസിലിലെ സിപിഎം പാർലമെൻററി പാർട്ടിയിലും വലിയ ഭിന്നതയാണുള്ളത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ഡിആർ അനിലും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീമും തമ്മിലുള്ള അധികാര തർക്കം കഴിഞ്ഞ കുറെ നാളുകളായി നഗരസഭയിൽ സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് കത്ത് വിവാദം എന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വം. ഇരുവിഭാഗങ്ങൾക്കുമെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. പാർലമെന്ററി പാർട്ടിയിൽ വലിയ അഴിച്ചു പണിക്കുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല. ഒമ്പതാം തീയതി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ ഇപ്പോഴത്തെ വിവാദം ചർച്ചയാകും. നടപടിക്കും സാധ്യതയുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News