സിഎസ്ആർ ഫണ്ട് തട്ടിപ്പ് : നിക്ഷേപകർക്ക് പണം മടക്കി നൽകുന്നു
സൈൻ സൊസൈറ്റി വഴി ഇടപാട് നടത്തിയ 450 ഓളം ആളുകൾക്കാണ് പണം നൽകുന്നത്
ഇടുക്കി: ഓഫർ തട്ടിപ്പിൽ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സൈൻ സൊസൈറ്റി വഴി ഇടപാട് നടത്തിയവർക്ക് പണം തിരികെ നൽകുന്നു. കൊച്ചിയിലെ ഓഫീസിൽ നിന്നാണ് പണം നൽകുന്നത്. അനന്തുവുമായുള്ള ഇടപാടിലാണ് സൈൻ സൊസൈറ്റി വസ്തുക്കൾ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നത്.
കഴിഞ്ഞ മാർച്ച് മുതലാണ് അനന്തു കൃഷ്‌ണന്റെ എൻജിഒയുമായി ചേർന്ന് സൈൻ സൊസൈറ്റി ബൈക്കുകളും ലാപ്ടോപ്കളും തയ്യൽ മെഷീനകളും നല്കാൻ തുടങ്ങിയത്. ആദ്യ മാസങ്ങളിൽ എല്ലാം സുഗമമായി നടന്നെങ്കിലും പിന്നീട് വസ്‌തുക്കൾ ലഭിക്കുന്നതിനും നൽകുന്നതിനും കാലതാമസമുണ്ടായതോടെയാണ് പ്രശ്നം തുടങ്ങിയത്. സ്കൂട്ടറുകളുടെ കാലതാമസമാണ് ആദ്യമുണ്ടായത്. കാലതാമസത്തിന് കാരണം, ഏതാനും ചില വാഹനങ്ങളുടെ അഭാവമാണെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
എന്നാൽ തട്ടിപ്പ് വിവരം പുറത്തായതോടെ സൈൻ സൊസൈറ്റി വഴി ഇടപാട് നടത്തിയവർക്ക് പണം തിരികെ നല്കാൻ തിരുമാനിക്കുകയായിരുന്നു. നിക്ഷേപകർക്ക് പണം ആവശ്യമെങ്കിൽ പണവും കാത്തിരിക്കാൻ തയ്യാറാണെങ്കിൽ വസ്തുക്കളും നൽകുമെന്നാണ് സൈൻ സൊസൈറ്റി അറിയിച്ചിരിക്കുന്നത്. ഇത് പ്രകാരം ആളുകളെത്തുകയും പണം കൈപ്പറ്റുകയും ചെയ്തു
സൈൻ സൊസൈറ്റിയുടെ കീഴിൽ 76 പരിപാടികൾ സംഘടിപ്പിക്കുകയും ഓരോ പരിപാടികളിലും 200 ഓളം സ്കൂട്ടറുകളും നൽകിയതായാണ് റിപ്പോർട്ട്. ഇനി 450 ഓളം ആളുകൾക്കാണ് പണവും വസ്തുക്കളും നൽകാനുള്ളത്.