കാസർകോട് പെൺകുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം: കേസ് ഡയറി ഹാജരാക്കാൻ നിർദേശം
മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുള്ളതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
കാസർകോട്: പൈവളിഗെയിലെ പതിനഞ്ചുവയസ്സുകാരിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് കേസ് ഡയറിയുമായി എത്താനാണ് നിർദേശം. ഇരുവരുടെയും മൃതദേഹ ഭാഗങ്ങൾ കൂടുതൽ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ഫെബ്രുവരി 12 ന് പുലർച്ചെയാണ് 15 വയസ്സുകാരിയെയും ഓട്ടോ ഡ്രൈവർ പ്രദീപിനെയും കാണാതായത്. ഞായറാഴ്ച പ്രദേശത്ത് നടത്തിയ വ്യാപക തിരച്ചിലിൽ രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി.
മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുള്ളതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പൊലീസ് തുടക്കത്തിൽ അന്വേഷണത്തിൽ ജാഗ്രത കാട്ടിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇതിലും ഫലം ഉണ്ടാവാത്തതോടെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. പെൺകുട്ടിയുടെ മാതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് കേസ് ഡയറിയുമായി ഹാജരാകാനാണ് നിർദേശം.