അമ്മയുടേയും രണ്ട് മക്കളുടേയും മരണം: കുടുംബ പ്രശ്‌നമെന്ന് സൂചന, അന്വേഷണം ഊര്‍ജിതം

Update: 2024-04-10 02:10 GMT
Editor : ദിവ്യ വി | By : Web Desk

കാസര്‍കോട്: ചീമേനി ചെമ്പ്രകാനം ഈസ്റ്റില്‍ പഞ്ചായത്ത് ജീവനക്കാരിയായ വീട്ടമ്മയേയും രണ്ട് ആണ്‍മക്കളെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കാസര്‍കോട് ചീമേനി ചെമ്പ്രകാനം-പെരുന്തോല്‍ കോളനി റോഡിലെ വീട്ടിനകത്താണ് 31 കാരിയായ പി.സജനയേയും മക്കളായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ഒമ്പത് വയസുകാരനുമായ ഗൗതം, നാല് വയസുകാരനും യുകെജി വിദ്യാര്‍ത്ഥിയുമായ തേജസ് എന്നിവരെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്‌നമാണെന്ന് സൂചന.

ചോയ്യങ്കോട് കെഎസ്ഇബി സബ് എഞ്ചിനീയര്‍ രഞ്ജിത്തിന്റെ ഭാര്യയും പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലര്‍ക്കുമാണ് സജന. ചീമേനി വിവേകാനന്ദ വിദ്യാമന്ദിര്‍ വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍. വീടിന്റെ മുകള്‍ നിലയിലെ മേല്‍ക്കൂരയിലുള്ള ജിഐ ഷീറ്റിന്റെ പൈപ്പില്‍ മുറുക്കിയ ഷാള്‍ കഴുത്തില്‍ ചുറ്റി മരിച്ച നിലയിലായിരുന്നു സജന. കൈയില്‍ നിന്നും ചോര വാര്‍ന്നു പോകുന്ന നിലയിലായിരുന്നു.

Advertising
Advertising

മക്കള്‍ രണ്ടു പേരും ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ നിലത്ത് കിടക്കയില്‍ മരിച്ച നിലയിലായിരുന്നു. വീട്ടിലെ താഴെ നിലയിലുണ്ടായിരുന്ന രഞ്ജിത്തിന്റെ പിതാവ് ശിവശങ്കരന്‍ ഉച്ചഭക്ഷണത്തിനായി കുട്ടികളെ വിളിക്കാന്‍ മുകളിലെത്തിയപ്പോഴാണ് ദാരുണ സംഭവം അറിയുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി അടക്കമുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മക്കളെ കഴുത്ത് മുറുക്കി കൊന്ന് മാതാവ് ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കരുതുന്നത്.

ചെമ്പ്രകാനത്തെ വീട്ടില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സജനയുടെ ഭര്‍ത്താവ് രഞ്ജിത്ത് വയനാട് മാനന്തവാടി സ്വദേശിയാണ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News