ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവം: ഖത്തർ എയർവെയ്‌സ് ഏഴര ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

ഓവർ ബുക്കിംഗ് എന്ന കാരണം പറഞ്ഞാണ് യാത്ര നിഷേധിച്ചത്

Update: 2023-07-03 16:00 GMT
Advertising

കൊച്ചി : വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി. കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യൻ തോമസ് ഖത്തർ എയർവെയ്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ബച്ചു കുര്യൻ തോമസ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്കോട്ലാന്റിലേക്കുള്ള വിമാനയാത്രയ്ക്കായി പരാതിക്കാരനും സുഹൃത്തുക്കളും നാലുമാസം മുമ്പ് തന്നെ ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയിൽ നിന്നും ദോഹയിലേക്കും അവിടുന്ന് എഡിൻബറോയിലേക്കും വിമാനകമ്പനി യാത്ര ടിക്കറ്റ് നൽകി. എന്നാൽ ദോഹയിൽ നിന്നും എഡിൻബറോയിലേക്കുള്ള യാത്രയാണ് വിമാന കമ്പനി വിലക്കിയത്. ഓവർ ബുക്കിംഗ് എന്ന കാരണം പറഞ്ഞാണ് യാത്ര നിഷേധിച്ചത്. ഇത് സേവനത്തിലെ അപര്യാപ്തതയാണ് എന്നായിരുന്നു പരാതി.

വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എതിർകക്ഷികൾ ചെയ്തതെന്ന പരാതിക്കാരന്റെ വാദം കമ്മിഷൻ സ്വീകരിച്ചു. ഉപഭോക്താവ് എന്ന നിലയിൽ തന്റെ നിയമപരമായ അവകാശം സംരക്ഷിക്കുന്നതിന് കോടതിയെ സമീപിച്ചതിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച എതിർകക്ഷികളുടെ നടപടി അന്യായവും അനുചിതവുമാണെന്ന് കോടതി വിലയിരുത്തി.

30 ദിവസത്തിനകം നഷ്ടപരിഹാരത്തുക നൽകണമെന്നാണ് കോടതി ഉത്തരവ്. അല്ലാത്ത പക്ഷം തുക നൽകുന്ന തീയതി വരെ പിഴത്തുകയ്ക്ക് 9% പലിശ കൂടി എതിർ കക്ഷി പരാതിക്കാരന് നൽകണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News