'വിദ്യ കാലടി സർവകലാശാല യൂണിയനിലെ ജനറൽ സെക്രട്ടറിയും സജീവ എസ്.എഫ്.ഐ പ്രവർത്തകയുമായിരുന്നു'; ഇ.പി ജയരാജന് മറുപടിയുമായി ദിനു വെയിൽ

യൂണിയൻ ഭാരവാഹി ആയിരുന്നുവെന്ന് കരുതി വിദ്യ എസ്. എഫ്.ഐ നേതാവല്ലെന്നായിരുന്നു ഇ.പി.ജയരാജൻ പറഞ്ഞത്

Update: 2023-06-08 09:06 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണവിധേയയായ കെ.വിദ്യ എസ് എഫ് ഐ നേതാവല്ലെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രസ്താവനക്കെതിരെ അംബേദ്കർ സ്റ്റഡി കോർഡിനേറ്ററും ദലിത് ആക്ടിവിസ്റ്റുമായ ദിനു വെയിൽ. വിദ്യ കാലടി സർവകലാശാല യൂണിയനിലെ ജനറൽ സെക്രട്ടറി ആയിരുന്നെന്നും മഹാരാജാസ് കോളജിൽ, പയനൂർ കോളജിൽ സജീവ എസ്എഫ്‌ഐ പ്രവർത്തക ആയിരുന്നു. എംഎൽഎയുടെ മുൻ പോസ്റ്റ് തന്നെ തെളിവായി ചേർക്കുന്നെന്നും ദിനു ഫേസ്ബുക്കിൽ കുറിച്ചു.

കാലടി സർവകലാശാലയിൽ വിദ്യയ്ക്ക് ലഭിച്ച പ്രിവിലേജ് രാഷ്ട്രീയ പ്രിവിലേജ് തന്നെ ആയിരുന്നെന്നും ദിനു പറയുന്നു. വിദ്യ ഷെയര്‍ ചെയ്ത ടി.ഐ മധുസൂദനന്‍ എം.എല്‍എയുടെ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടോടുകൂടിയായിരുന്നു ദിനുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.   വിദ്യ സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നെന്നായിരുന്നു എം.എല്‍.എയുടെ പോസ്റ്റിലുള്ളത്.

കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇ.പി.ജയരാജൻ കെ വിദ്യയെ തള്ളിയത്.എസ്.എഫ്.ഐ ഭാരവാഹികളാകുന്നവർ നേതാവാകില്ല. നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ ആധികാരിക രേഖയല്ല. വിദ്യ ചെയ്തത് തെറ്റാണെന്നും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.

മഹാരാജാസ് കോളജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും. ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല. എസ്എഫ്‌ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തിൽ കുറ്റക്കരെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു..

ദിനു വെയിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപെട്ട ശ്രീ ഇ പി ജയരാജൻ,

വിദ്യ ഞാൻ ഭാഗമായിരുന്ന കാലടി സർവകലാശാല യൂണിയനിലെ ജനറൽ സെക്രട്ടറി ആയിരുന്നു. മഹാരാജാസ് കോളജിൽ, പയനൂർ കോളജിൽ സജീവ എസ്എഫ്‌ഐ പ്രവർത്തക ആയിരുന്നു. എംഎൽഎയുടെ മുൻ പോസ്റ്റ് തന്നെ തെളിവായി ചുവടെ ഉണ്ട്.

കാലടി സർവകലാശാലയിൽ വിദ്യയ്ക്ക് ലഭിച്ച പ്രിവിലേജ് രാഷ്ട്രീയ പ്രിവിലേജ് തന്നെ ആയിരുന്നു.

1.വിദ്യ ഒരു RTI അപേക്ഷ സമർപ്പിച്ച ഉടനെ വൈസ് ചാൻസലറുടെ ഓഫീസ് അന്ന് തന്നെ രേഖ നൽകണം എന്ന് വിളിച്ച് സെഷൻ ഓഫീസറെ നിർബന്ധിക്കാൻ മാത്രം പ്രിവിലേജ് വിദ്യയ്ക്ക് ഉണ്ടായിരുന്നു.

2.സംവരണം അട്ടിമറിക്കാൻ ഉള്ള പ്രിവിലേജ് ഉണ്ടായിരുന്നു.

3.കോടതി സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ വിദ്യ നൽകിയ നിവേദനം പരിഗണിച് മറുപടി നൽകാൻ പറഞാൽ ഉടനെ കോടതി വിധി പ്രകാരം PHD പ്രവേശനം നൽകുന്നു എന്ന് വൈസ് ചാൻസലർ ഉത്തരവ് ഇറക്കാൻ ഉള്ള പ്രിവിലേജ് വിദ്യയ്ക്ക് ഉണ്ടായിരുന്നു.

4. എസ് സി / എസ് ടി സെൽ റിപ്പോർട്ട് തള്ളി കളയാൻ വൈസ് ചാൻസലർ തീരുമാനിക്കാൻ മാത്രം പ്രിവിലേജ് ഉണ്ടായിരുന്നു

5.പരാതി നൽകിയവരെ സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്നവർ എന്ന് പൊതു വേദിയിൽ അധിക്ഷേപിക്കാൻ ധർമരാജ് അടാട്ട് മാഷ് തയാറായത് ഞങ്ങൾക്ക് ഇതേ രാഷ്ട്രീയ പ്രിവിലേജ് ഇല്ലാത്തത് കൊണ്ടായിരുന്നു.

വിദ്യാർഥികൾക്ക് സവിശേഷമായി രാഷ്ട്രീയ പ്രിവിലേജ് സർവകലാശാലകളിൽ ലഭ്യം ആവരുത് എന്ന് താങ്കളെ പോലുള്ള മുതിർന്ന നേതാക്കൾ ഉറച്ചു പറയാനുള്ള ആർജവം കാണിക്കണം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News