'എന്നെ ഉപദേശിക്കാൻ വരേണ്ട, ഞാൻ പാർട്ടിക്ക് അകത്തു തന്നെ'; സജി ചെറിയാനെതിരെ ജി. സുധാകരൻ

'എന്നോട് ചെയ്തതിന് എളമരം കരീമിന് ജനം ശിക്ഷ കൊടുത്തു'

Update: 2025-10-15 05:57 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo| MediaOne

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനും എ.കെ ബാലനുമെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ. പാർട്ടിയോട് ചേർന്ന് പോകണമെന്ന് മന്ത്രി സജി ചെറിയാൻ തന്നോട് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും, സജി തന്നെ ഉപദേശിക്കാൻ വരേണ്ടെന്നും ജി. സുധാകരൻ പറഞ്ഞു.

പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചു. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പാർട്ടിയോട് ചേർന്നല്ല പോകേണ്ടത്. പാർട്ടിക്ക് അകത്ത് ആണ്. പുന്നപ്ര വയലാറിന്‍റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

മൂന്നാം പിണറായി സർക്കാരിന് വേണ്ടി ആണല്ലോ ഇപ്പോഴത്തെ പ്രവർത്തനം. ആലപ്പുഴയിലെയും അമ്പലപ്പുഴയിലെയും സീറ്റുകൾ പിടിക്കാൻ സജിയും എ.കെ ബാലനും വരുമോ എന്നും ജി സുധാകരൻ ചോദിച്ചു. തനിക്കെതിരായ പരാതി അന്വേഷിച്ച് വഷളാക്കിയതിന്റെ ശിക്ഷ ജനം എളമരം കരീമിന് നൽകിയെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.

'പാര്‍ട്ടിയോട് ചേര്‍ന്നല്ല ഞാന്‍ പോകുന്നത്. പാര്‍ട്ടിക്ക് അകത്താണ് നില്‍ക്കുന്നത്. സജി ചെറിയാന് പറയാന്‍ അറിയില്ല. ഉന്നത സ്ഥാനത്ത് എത്തിയിട്ടും മാര്‍ക്‌സിസ്റ്റ് ശൈലിയിലും സംഘടനാ ശൈലിയിലും പറയാന്‍ സജി ചെറിയാന് കഴിയുന്നില്ല. സജി ചെറിയാന്‍ പാര്‍ട്ടിക്ക് യോജിക്കാത്ത 14 കാര്യങ്ങള്‍ പറഞ്ഞു എന്ന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ കൈയില്‍ ഉണ്ട്. മന്ത്രിസഭയില്‍ നിന്ന് മാറ്റിയ ആളാണ് എന്നെ ഉപദേശിക്കാന്‍ വരുന്നത്. പത്തുവര്‍ഷം ഞാന്‍ ഭരിച്ചപ്പോള്‍ ഞങ്ങള്‍ ഒന്നും മാറിയിട്ടില്ല. എന്നെ ഉപദേശിക്കാനുള്ള പ്രായമോ അര്‍ഹതയോ പ്രത്യയശാസ്ത്ര ബോധമോ ഉണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് അത് ഉണ്ടെന്ന് ജനം കരുതുന്നില്ല. ഞങ്ങളെ രണ്ടുപേരെ പറ്റി ജനങ്ങളുടെ ഇടയില്‍ പഠനം നടത്തുക'- ജി. സുധാകരൻ പറഞ്ഞു.

ജി. സുധാകരൻ പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന സുധാകരന്‍റെ ആക്ഷേപത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ജി. സുധാകരന് ഇപ്പോഴും എസ്എഫ്ഐയുടെ മനസാണെന്നായിരുന്നു എ.കെ ബാലന്‍റെ പ്രതികരണം. പാര്‍ട്ടി അവഗണിക്കുന്നതായി സുധാകരന് തോന്നലുണ്ടെന്നും എ.കെ ബാലൻ പറഞ്ഞിരുന്നു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News