ഒരു വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല; പറഞ്ഞത് ശാസ്ത്രം: എ.എൻ ഷംസീർ

ഭരണഘടനയിലുള്ള കാര്യമാണ് താൻ പറഞ്ഞത്. അത് ഏതെങ്കിലും വിശ്വാസിയെ വ്രണപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷംസീർ പറഞ്ഞു.

Update: 2023-08-02 10:07 GMT
Advertising

തിരുവനന്തപുരം: ഒരു വിശ്വാസത്തെയും വ്രണപ്പെടുത്തുന്ന പരാമർശം താൻ നടത്തിയിട്ടില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്. അതുപോലെ ശാസ്ത്രബോധം വളർത്തണമെന്നും ഭരണഘടന പറയുന്നുണ്ട്. ഭരണഘടനയിൽ പറയുന്നത് മാത്രമാണ് താനും പറഞ്ഞതെന്നും ഷംസീർ പറഞ്ഞു.

താൻ സ്പീക്കർ സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ട ആളല്ല. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിലേക്ക് വന്നയാളാണ്. തന്റെ മതേതരത്വം ആർക്കും ചോദ്യം ചെയ്യാനാവില്ല. വിവാദങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും ഷംസീർ വ്യക്തമാക്കി.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി നല്ല ബന്ധമാണ്. താൻ തന്റെ അഭിപ്രായം പറഞ്ഞതുപോലെ സുകുമാരൻ നായർക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനും അവകാശമുണ്ട്. യുവമോർച്ച നേതാവ് നടത്തിയ പ്രസ്താവന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നല്ലതല്ല. താൻ ഒരു വിശ്വാസിയെയും വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്ന ആളല്ലെന്നും ഷംസീർ പറഞ്ഞു.

15-ാം നിയമസഭയുടെ ഒമ്പതാം സമ്മേളനം ആഗസ്റ്റ് ഏഴിന് തുടങ്ങുമെന്ന് സ്പീക്കർ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമം തടയുന്നതിനുള്ള ഓർഡിനൻസിന് പകരമുള്ള ബിൽ സഭയിൽ അവതരിപ്പിക്കും. നിയമസഭാ പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബറിൽ നടക്കുമെന്നും ഷംസീർ പറഞ്ഞു.

ഷംസീറിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. ഷംസീർ മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞില്ല. പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News