സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ഇ.ഡി നോട്ടീസ്

ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം

Update: 2022-06-18 13:15 GMT
Advertising

എറണാകുളം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിര്‍ദേശം. സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ അംഗീകൃത പകർപ്പ് ഇ.ഡി കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികളിലേക്ക് കടക്കുന്നത്. 

സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നൽകിയിട്ടും അന്വേഷിച്ചില്ലന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പിനായി ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. ഈ മൊഴി ലഭിച്ചാൽ പുതിയ മൊഴിയുമായി താരതമ്യം ചെയ്തതിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കാനാണ് ഇ.ഡിയുടെ നീക്കം. കസ്റ്റംസിന് സ്വപ്ന മൊഴി നൽകിയപ്പോൾ തന്നെ ഇ.ഡി അതിന്‍റെ പകർപ്പാവശ്യപ്പെട്ടിരുന്നു. 

അതേസമയം, സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ് നായർ സമര്‍പ്പിച്ച ഹരജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. മൂന്നാം കക്ഷിക്ക് മൊഴി പകര്‍പ്പ് നല്‍കാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ഒരു തെളിവുപോലും സ്വപ്നക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് സരിത പ്രതികരിച്ചു. സ്വപ്ന പറയുന്നത് സത്യമാണെങ്കിൽ താൻ കൂടെ നിൽക്കും. കേസിലേക്ക് തന്നെ സ്വപ്ന അനാവശ്യമായി വലിച്ചിഴച്ചുവെന്നും സരിത ആരോപിച്ചു. 

സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിൽ സരിതയുടെ രഹസ്യമൊഴി ഈ മാസം 23ന് രേഖപ്പെടുത്താനിരിക്കെയാണ് ഇ.ഡി കേസിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് സരിത ആവശ്യപ്പെട്ടത്. നേരത്തെ ക്രൈബ്രാഞ്ചും വിജിലന്‍സും ഈ ആവശ്യം ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News