Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: Special arrangement
കണ്ണൂർ: കണ്ണൂരിന്റെയും എന്റെയും രാഷ്ട്രീയം മനസ്സിലാക്കാൻ എന്റെ ആത്മകഥ വായനക്കാരെ സഹായിക്കുമെന്ന് ഇ.പി ജയരാജൻ. ഇ.പി ജയരാജന്റെ ആത്മകഥയായ ഇതാണെന്റെ ജീവിതം പ്രകാശനം നാളെ നടക്കും. കണ്ണൂരിൽ ടൗൺ സ്ക്വൈറിൽ വൈകീട്ട് നാലിനാണ് ചടങ്ങ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആത്മകഥയുടെ ചില ഭാഗങ്ങളെന്ന പേരിൽ ചില ഭാഗങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും പാലക്കാട്ടെ ഇടത് സ്ഥാനാർഥിയെയും വിമർശിച്ചുകൊണ്ടുള്ള ഭാഗങ്ങൾ വലിയ വിവാദമായിരുന്നു.
'ഞാനെഴുതാത്ത പുസ്തകം പബ്ലിഷ് ചെയ്യാനിരുന്നവരാണ് ഡിസി ബുക്സ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസം പുറത്തിറങ്ങിയ വാർത്തയിൽ ഇനിയും എഴുതിതീരാത്ത എന്റെ ആത്മകഥയിൽ കമ്മ്യൂണിസ്റ്റുകാർക്കും പാലക്കാട്ടെ ഇടത് സ്ഥാനാർഥിയ്ക്കുമെതിരെ ഞാൻ തിരിഞ്ഞിരിക്കുന്നുവെന്നാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങൾക്ക് അൽപമെങ്കിലും നിലവാരം ഉണ്ടായിരിക്കും എന്നാണ് അതുവരെയും ഞാൻ കരുതിയിരുന്നത്. പക്ഷേ, അവർ പുറത്തുവിട്ട വാർത്തയിലൂടെ നിലവാരത്തകർച്ചയാണ് എനിക്ക് കാണാനായത്.' ഇ.പി മീഡിയവണിനോട് പറഞ്ഞു.
'പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും എന്നെയും തകർക്കുന്നതിന്റെ ഭാഗമായാണ് ഈ സംഗതി പുറത്തുവന്നത്. നിയമനടപടിയുമായി ഞാൻ മുന്നോട്ട് പോയതോടെ ഡിസി ബുക്സ് മുൻകൂർ ജാമ്യം തേടിയിരുന്നു. ഇനിയും എഴുതിതീരാത്ത പുസ്തകം എഴുത്തുകാരന്റെ അറിവ് കൂടാതെ നിങ്ങൾക്കെങ്ങനെ പരസ്യപ്പെടുത്താനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തോട് ഇവർക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ശേഷം, ഡിസി ബുക്സ് അധികൃതർ എന്നോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഇത് എനിക്കെതിരായ ആസൂത്രണത്തിന്റെ ഭാഗമാണെന്നതിൽ ഒരു സംശയവുമില്ല. ആത്മകഥയിൽ ഇക്കാര്യം ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.' ഇ.പി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുന്നത്. കേരളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്ത് പുസ്തകം ഏറ്റുവാങ്ങും. രാജ്മോഹൻ ഉണ്ണിത്താൻ, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.