'മദ്യനയത്തിന്റെ പേരിൽ പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടി'; എക്സൈസ് മന്ത്രി

മദ്യനയ ചർച്ചകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ലെന്നും എം.ബി രാജേഷ്‌

Update: 2024-05-24 05:53 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മദ്യനയത്തിന്‍റെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്ന ശബ്ദരേഖ പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

അതേസമയം,കോഴയാരോപണം തള്ളി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് രംഗത്തെത്തി. ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്പെൻഡ് ചെയ്തതാണെന്ന് പ്രസിഡന്‍റ് വി.സുനിൽകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.  കെട്ടിടനിർമാണത്തിനാണ് പണപ്പിരിവ് നടത്തുന്നത്. വിവാദത്തിന് പിന്നിൽ സംഘടനാ പ്രശ്നങ്ങളെന്നും വി.സുനിൽകുമാർ പറഞ്ഞു.

സംഭവത്തില്‍  മന്ത്രി എം.ബി രാജേഷ് രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. 25 കോടി രൂപയുടെ വമ്പൻ അഴിമതി നടത്തിയെന്നും  തെരഞ്ഞെടുപ്പിന് മുമ്പും വലിയ തുക സമാഹരിച്ചെന്നും കെ.സുധാകരൻ ആരോപിച്ചു. സംസ്ഥാന സർക്കാർ അബ്കാരികളുടെ കൈയിൽ കിടന്നു കളിക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. അതിന്‍റെ കാരണം ജനങ്ങൾ ആലോചിച്ചു ഇരുന്നപ്പോഴാണ് ഈ ശബ്ദസന്ദേശം പുറത്ത് വരുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News