എഴുത്തച്ഛൻ പുരസ്‌കാരം പ്രൊഫ.എസ്.കെ വസന്തന്
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം
സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരം ചരിത്രഗവേഷകനും നോവലിസ്റ്റുമായ പ്രൊഫ.എസ്.കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിലെ വലിയ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമെന്ന് വസന്തൻ പ്രതികരിച്ചു
ഡോ.അനിൽ വള്ളത്തോൾ ചെയർമാനും ഡോ.ധർമരാജ് അടാട്ട്, ഡോ.ഖദീജ മുംതാസ്, ഡോ.പി സോമൻ, മെമ്പർ സെക്രട്ടറി ശ്രീ. സി.പി അബൂബക്കർ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളായി എസ്.കെ വസന്തൻ രചിച്ച പുസ്തകങ്ങൾ പണ്ഡിതരുടെയും സഹൃദയരുടെയും സജീവ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്ന് പുരസ്‌കാരനിർണയ സമിതി അഭിപ്രായപ്പെട്ടു. കേരള സംസ്‌കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, സാഹിത്യസംവാദങ്ങൾ തുടങ്ങിയവ വൈജ്ഞാനിക സാഹിത്യത്തിന് മികച്ച ഉപലബ്ധികളാണെന്നും കേരളത്തിന്റെ ബഹുസ്വരമായ സാമൂഹ്യനവോത്ഥാനത്തെ അടയാളപ്പെടുത്തുന്ന കാലം സാക്ഷി എന്ന ബൃഹദാഖ്യായിക ശ്രദ്ധേയമായ വായനാനുഭവം കാഴ്ച വയ്ക്കുന്നുവെന്നും സമിതി വിലയിരുത്തി.
മികച്ച അധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി തുടങ്ങിയ നിലകളിൽ ഡോ.വസന്തന്റെ സംഭാവനകൾ കൂടി പരിഗണിച്ചാണ് പുരസ്‌കാരത്തിന് വസന്തനെ തിരഞ്ഞെടുത്തതെന്ന് സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.