ബിജെപിക്ക് ആ'ശങ്ക'യില്ല; എസ്‌ഐആറിൽ കണ്ടെത്താനാവാത്ത വോട്ടർമാരുടെ എണ്ണമുയരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ
കമ്മീഷൻ പുറത്തുവിടുന്ന കണക്കിൽ പൊരുത്തക്കേടുണ്ടെന്നും രാഷ്ട്രീയപാർട്ടികൾ പരാതിയുന്നയിച്ചു
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കണ്ടെത്താനാവാത്ത വോട്ടർമാരുടെ എണ്ണമുയരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ. കണ്ടെത്താൻ കഴിയാത്തവരുടെ വിവരങ്ങൾ കമ്മീഷൻ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. കമ്മീഷൻ പുറത്തുവിടുന്ന കണക്കിൽ പൊരുത്തക്കേടുണ്ടെന്നും രാഷ്ട്രീയപാർട്ടികൾ പരാതിയുന്നയിച്ചു.
എസ്‌ഐആർ കണക്കെടുപ്പിന്റെ അവസാന ഘട്ടമായപ്പോൾ സംസ്ഥാനത്ത് പത്ത് ശതമാനത്തോളം വോട്ടർമാർ കരട് പട്ടികയിയിൽ ഉണ്ടാകില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കമ്മീഷന് കണ്ടെത്താനാവാത്തവരുടെ എണ്ണം 7,11,958 ആയി ഉയർന്നു. ആകെ 25,01,012 വോട്ടർമാർ ഇതുവരെ എന്യൂമറേഷൻ ഫോം തിരിച്ചുതന്നിട്ടില്ല. ഈ കണക്കിൽ പൊരുത്തക്കേടുണ്ടെന്നും 25 ലക്ഷത്തിലധികവരുന്ന ആളുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച് തങ്ങൾക്ക് നൽകണമെന്നാണ് ബിജെപി ഒഴികെയുള്ള രഷ്ട്രീയ പാർട്ടികളുടെ ആവശ്യം.
ഈ മാസം 18ന് എന്യൂമറേഷൻ ഫോം വിതരണവും സ്വീകരിക്കുന്നതും അവസാനിക്കും. ഇതുവരെ തിരിച്ചുവരാത്ത 25.ലക്ഷംവോട്ടർമാരുടെ പേര് ഉടൻ ബിഎൽഒ മാർക്ക് പരിശോധനക്കായി കൈമാറുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ ഖേൽക്കർ പറഞ്ഞു.
കണ്ടെത്താൻ കഴിയാത്തവരുടെയും എന്യൂമറേഷൻ ഫോം തിരിച്ചുവരാത്തവരുടെയും എണ്ണം ദിനം പ്രതി ഉയർന്നുവരുന്നതാണ് രാഷ്ട്രീയപാർട്ടികളുടെ അശങ്കയ്ക്ക് കാരണം. അവസാനഘട്ട നടപടികൾ സങ്കീർണമാണെന്നിരിക്കെ ജനുവരി അവസാനം വരെയെങ്കിലും തിയതി നീട്ടി നൽകണമെന്ന പാർട്ടികളുടെ ആവശ്യത്തിനും ന്യായമുണ്ട്.