സമാധി ഇരുത്താൻ പുതിയ കല്ലറ; ഗോപന്റെ മൃതദേഹം ഘോഷയാത്രയായി വീട്ടിലെത്തിക്കും
വൈകിട്ട് മൂന്നു മണിക്കാണ് ഗോപന്റെ സംസ്‌കാരം
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന് പുതിയ കല്ലറ ഒരുക്കി കുടുംബം. പൊലീസ് പൊളിച്ച കല്ലറക്ക് സമീപമാണ് പുതിയ കല്ലറ സ്ഥാപിച്ചത്. വൈകിട്ട് മൂന്നു മണിക്കാണ് ഗോപന്റെ സംസ്‌കാരം.
സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഘോഷയാത്രയായി സമാധി സ്ഥലത്തെത്തിക്കും വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്‌കരിക്കും എന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. വിവിധ മOങ്ങളിൽ നിന്നുള്ള സന്യാസിമാർ ചടങ്ങിന്റെ ഭാഗമാകും.
അതേസമയം, ഗോപന്റെ മരണകാരണം സംബന്ധിച്ച ദുരൂഹതകളിൽ വ്യക്തത വന്നിട്ടില്ല. മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇളയ മകനെ അടക്കം കുടുംബാംഗങ്ങളെ വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഭസ്‌മം ശ്വാസകോശത്തിൽ കടന്നോ എന്ന് ഡോക്‌ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഗോപന്റെ തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹതയും നീങ്ങേണ്ടതുണ്ട്.
ആന്തരികാവയവങ്ങളുടെ രാസഫലം അടക്കം പുറത്തുവന്നാൽ മാത്രമേ അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കൂ. ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളോ പരിക്കുകളോ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, സ്വാഭാവിക മരണമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് ഫോറൻസിക്കും ഡോക്‌ടർമാരും പറഞ്ഞു.
ഇന്നലെ രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അരവരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് വരെ പൂജാദ്രവ്യങ്ങൾ കൊണ്ട് മൂടിയിരുന്നു. സമാധി അലങ്കോലമാക്കാൻ ബോധപൂർവം ചിലർ ശ്രമിച്ചെന്നും നിയമ നടപടിയെടുക്കുമെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം.