Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: ഫെഫ്കക്കെതിരെയും ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയും ആരോപണങ്ങളുമായി കൂടുതൽ അംഗങ്ങൾ രംഗത്ത്. ബി. ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിലെ അംഗങ്ങൾ നിരാഹാര സമരം ആരംഭിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടക്കം ആരോപണ വിധേയരായ അംഗങ്ങളെ പുറത്താക്കണം എന്ന ആവശ്യവുമായി മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനിലെ അംഗങ്ങൾ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തു വന്നിരുന്നു. ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും ജോയിന്റ് സെക്രട്ടറി പ്രദീപ് രംഗനും അതിക്രമ കേസുകളിൽ ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കുന്നു എന്ന ആരോപണമാണ് യൂണിയനിൽ അംഗങ്ങളായ സ്ത്രീകൾ ഉന്നയിച്ചത്. പോക്സോ കേസിൽ അടക്കം പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റിനെ യൂണിയൻ സംരക്ഷിക്കുന്നുവെന്നും ഇതിനെതിരെ പ്രതികരിക്കുന്ന ആളുകൾക്ക് സസ്പെൻഷൻ നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നും പരാതിയുണ്ട്.
രണ്ടുലക്ഷത്തോളം രൂപ നൽകി സംഘടനയിൽ അംഗങ്ങളായ ആളുകൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്ന പരാതി കൂടി ഉന്നയിച്ചാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ രോഹിണി, എയ്ഞ്ചൽ, എലിസബത്ത് എന്നിവർ യൂണിയൻ ഓഫീസിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്.