ആലുവയിൽ കോൺഗ്രസിന് തിരിച്ചടി; നഗരസഭ മുൻ ചെയർപേഴ്സൺ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും
കോൺഗ്രസ് സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചാണ് മത്സരം
കൊച്ചി: നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ ആലുവയിലും കോൺഗ്രസിന് തിരിച്ചടി. മുൻ നഗരസഭ ചെയർപേഴ്സൺ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസ് സ്ഥാനങ്ങളിൽ നിന്ന് രാജി വച്ചാണ് മത്സര രംഗത്തേക്ക് കടന്നത്.
ഇരുപത്തഞ്ച് വർഷം നഗരസഭാംഗവും നഗരസഭ ചെയർപേഴ്സനും വൈസ് ചെയർപേഴ്സനു മായിരുന്ന ലിസി എബ്രഹാം ആണ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രതിക നൽകിയത്. നിലവിൽ മഹിള കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റാണ്. തന്നെ പാർട്ടി അവഗണിച്ചതായാണ് ലിസിയുടെ ആരോപണം
നഗരസഭയിലെ രണ്ടാം വാർഡിൽ നിന്നാണ് മത്സരിക്കാനൊരുങ്ങുന്നത്. നേരത്തെ രണ്ട്, 24 വാർഡുകളിൽ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. എൽഡിഎഫ്ൻ്റെ പ്രതിപക്ഷ നേതാവിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയ ആലുവയിൽ കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് ലിസിയുടെ സ്ഥാനാർഥിത്വം. ലിസി എബ്രഹാമിന് പിന്തുണ നൽകുന്ന കാര്യം എൽ ഡി എഫ് പരിഗണനയിലുണ്ടെന്നാണ് സൂചന