ആഗോള അയ്യപ്പ സംഗമം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
സ്‌പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി
കൊച്ചി:ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സ്‌പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹരജികൾ ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റി. വിവാദങ്ങൾക്കിടെ ദേവസ്വം ബോർഡ് പ്രസിഡണ്ട് സമവായ ചർച്ചകളുമായി പന്തളം കൊട്ടാരത്തിലെത്തി.
അയ്യപ്പ സംഗമം രാഷ്ട്രീയപ്രേരിതമാണെന്നും, ദേവസ്വം ബോർഡിന്റെ ഫണ്ട് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കുംഭമേള മാതൃകയിൽ പരിപാടി സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവസ്വം മന്ത്രിമാരെ ഉൾപ്പെടെ ക്ഷണിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ 3000 പേരെ ക്ഷണിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് സർക്കാറിനോട് ഹൈക്കോടതി ചോദിച്ചു. ആളുകളിൽ നിന്ന് പണം ശേഖരിച്ച് എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നും സംഭാവനകൾ എങ്ങനെ ചെലവഴിക്കുമെന്നതിലും കോടതി വ്യക്തത തേടി. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സംവിധാനമുണ്ടെന്നാണ് സർക്കാർ അറിയിച്ചത്. ദേവസ്വം ബോർഡ് സർക്കാർ ഇതിലേക്ക് പണം ചെലവഴിക്കില്ലെന്നും സർക്കാർ അറിയിച്ചു.
വിവിധ ഹരജികളിൽ വാദം പൂർത്തിയായതോടെ ഹൈക്കോടതി ദേവസ്വം വിധി പറയാൻ മാറ്റി. വിവാദങ്ങൾക്കിടെ സമവായ ശ്രമവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പന്തളം കൊട്ടാരത്തിലെത്തി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.