Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സർക്കാർ. യുജിസി കരടിന് 'എതിരായ' എന്ന പരാമർശം മാറ്റി യുജിസി റെഗുലേഷൻ-ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ എന്നാക്കി. സർക്കുലർ തിരുത്തണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവൻ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കുലറിലെ കരടിനെതിരായ പരാമർശം പിൻവലിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാമർശം പിൻവലിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
യുജിസി കരട് വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കരുതെന്ന് വിസിമാർക്ക് ഗവർണർ നിർദേശം നൽകിയിരുന്നു. നാളെ നടക്കുന്ന കൺവെൻഷനിൽ നാല് വിസി മാർ പങ്കെടുക്കില്ല. കേരള, കണ്ണൂർ, കാലിക്കറ്റ്, കെടിയു വിസി മാരാണ് കൺവെൻഷനിൽ നിന്ന് വിട്ടുനിൽക്കുന്നത്.