"എതിർപ്പുകളെ നേരിടേണ്ട രീതിയിൽ നേരിടും, നടപ്പാക്കാൻ തീരുമാനിച്ചാൽ നടപ്പാക്കും"; മുന്നറിയിപ്പ് നൽകി മന്ത്രി

ജനങ്ങളുടേതായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു

Update: 2023-03-19 13:24 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: മാലിന്യപ്ലാന്റുകളോടുള്ള എതിര്‍പ്പില്‍ ഇതുവരെയുള്ള സമീപനമല്ല ഇനി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് തദ്ദേശമന്ത്രി എംബി രാജേഷ്. പ്ലാന്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെ നടപ്പാക്കണമെന്ന് അറിയാം. എതിര്‍പ്പുകളെ നേരിടേണ്ട രീതിയില്‍ തന്നെ നേരിടാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ജനങ്ങളുടേതായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 

മാലിന്യപ്ലാന്റുകൾക്കെതിരെ സമരം ചെയ്യുന്നവരോടുള്ള എതിർപ്പ് സർക്കാർ നേരത്തെ തന്നെ പലരീതിയിൽ പ്രകടിപ്പിച്ചിരുന്നതാണ്. കോതിയിലും ആവിക്കലിലുമടക്കം ഇതേ സമീപനം തന്നെയാണ് സർക്കാർ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ഇത്തരം പ്രക്ഷോഭങ്ങളെ ഭയന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങില്ലെന്ന സൂചന കൂടിയാണ് എംബി രാജേഷ് നൽകിയിരിക്കുന്നത്. 

ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് വലിയ അഴിമതി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ മാലിന്യനിർമാർജന നീക്കം പൂർണമായും തടസപ്പെട്ടു എന്ന രീതിയിൽ പ്രചാരണങ്ങളും ശക്തമാണ്. ഇന്നലെ ഗ്രീൻ ട്രിബ്യുണൽ കൊച്ചി കോർപറേഷന് നൂറുകോടി രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു.ഇതേ ഹരിത ട്രിബ്യൂണൽ തന്നെ മാലിന്യ നിർമ്മാർജ്ജനത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അഭിനന്ദിച്ചിരുന്നു. അതൊന്നും വർത്തയായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി വിമർശിച്ചു. 

ഇതിനിടെ, goveമാലിന്യ നിർമ്മാർജ്ജനത്തിനായി കേരളത്തിന് ലഭിച്ച കോടികണക്കിന് രൂപ എന്തുചെയ്‌തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. മാലിന്യ സംസ്കരണത്തിനായി കരാർ കൊടുത്ത കമ്പനിയുമായി മുഖൈമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തരത്തിലും ആരോപണം ഉയർന്നിരുന്നു. 

ഇത് സംബന്ധിച്ച് വിദേശത്ത് മുഖ്യമന്ത്രിയും കരാർ കമ്പനിയുടെ പ്രതിനിധികളും തമ്മിൽ ചർച്ച നടന്നെന്നും ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ സാമൂഹ്യപ്രത്യാഘാതങ്ങളിലും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണൽ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്നും ബ്രഹ്മപുരത്തുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും ദേശീയ ഹരിത ട്രിബ്യുണൽ ചൂണ്ടിക്കാട്ടി. വീഴ്ച ആവർത്തിച്ചാൽ 500 കോടി പിഴ ഈടാക്കുമെന്നും സർക്കാറിന് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമർശനം.

ബ്രഹ്മപുരം തീപിടിത്തത്തിൽ മാർച്ച് ആറിന് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് സംസ്ഥാന സർക്കാരിനെതിരെ ഹരിത ട്രിബ്യുണൽ വിമർശനമുന്നയിച്ചത്. ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ നിയന്ത്രണ വിധേയമായെന്നും സംസ്ഥാന സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് ദേശീയ ഹരിത ട്രിബ്യുണലിന്റെ രൂക്ഷ വിമർശനം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News