ഗവർണർക്ക് തിരിച്ചടി; കെടിയു ,ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വി സിമാര്‍ പുറത്തേക്ക്
സര്‍ക്കാര്‍ പാനലില്‍ നിന്ന് നിയമനം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയത്
തിരുവനന്തപുരം: കെടിയു ,ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വി സി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തള്ളി.സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സര്‍ക്കാര്‍ പാനലില്‍ നിന്ന് നിയമനം നടത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.ഇതിനെതിരെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഇതാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സ്ഥിരം വിസി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കും. വിദ്യാർഥികളുടെ താൽപര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു. സിസാ തോമസാണ് നിലവിൽ ഡിജിറ്റൽ സർവകാലാശാല വി സി കെ. ശിവപ്രസാദാണ് കെ.ടി.യു വി.സി. ഇതോടെ ഇരുവരേയും മാറ്റേണ്ടി വരും.
അതേസമയം, കെടിയു ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തില്‍ ഗവർണർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. 'കുറേക്കാലമായി സംസ്ഥാന സർക്കാർ പറയുന്ന കാര്യങ്ങൾ ശരിയാണെന്നാണ് കോടതിവിധികൾ സൂചിപ്പിക്കുന്നത്. ചാൻസിലർക്ക് അധികാരമുണ്ട്, പക്ഷേ അതിനപ്പുറത്തേക്ക് പോകുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വൈസ് ചാൻസിലർമാരെ ഏകപക്ഷീയമായി ഗവർണർ നിയമിക്കുന്നത് തെറ്റാണ്.'രണ്ട് കോടതിവിധികളിൽ നിന്നും ഇത് വ്യക്തമായതായും മന്ത്രി പറഞ്ഞു.