ചാൻസലർ പദവിയിൽ തുടരില്ലെന്ന ഗവർണറുടെ നിലപാടിൽ സർക്കാർ വെട്ടിൽ

ചാന്‍സലര്‍ പദവിയില്‍ താന്‍ തുടരില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. എന്നാല്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ‍ മാറ്റാന്‍ ആലോചിച്ചിട്ടില്ലെന്നാണ് സിപിഎം നിലപാട്.

Update: 2021-12-30 07:45 GMT
Editor : rishad | By : Web Desk
Advertising

കണ്ണൂര്‍ വിസി നിയമനത്തില്‍ ഇടഞ്ഞ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്താത്തത് സര്‍വകലാശാല പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്നാശങ്ക. ചാന്‍സലര്‍ പദവിയില്‍ താന്‍ തുടരില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. എന്നാല്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ‍ മാറ്റാന്‍ ആലോചിച്ചിട്ടില്ലെന്നാണ് സിപിഎം നിലപാട്. 

കണ്ണൂര്‍ വിസി പുനര്‍ നിയമനത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അയച്ച നോട്ടീസ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിരിന്നു. ഒരു അനുനയത്തിനും താന്‍ തയ്യാറല്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞുെവച്ചത്. എന്നാല്‍ ചാന്‍സലര്‍ പദവിയില്‍ തുടരണമെന്ന് പറയുമ്പോഴും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുയത്തിന്‍റെ ഒരു സൂചനയും ഉണ്ടായിട്ടില്ല. വിവാദം കത്തിപ്പടര്‍ന്ന സമയത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും തലസ്ഥാനത്ത് ഇല്ലായിരുന്നു. തലസ്ഥാനത്ത് എത്തിയിട്ടും ഇരുവരും തമ്മില്‍ ഇതുവരെ കണ്ടിട്ടില്ല.

സര്‍വകലാശാല ഫയലുകള്‍ കൈകാര്യം ചെയ്യരുതെന്ന് ഗവര്‍ണര്‍ തന്‍റെ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഇതോടെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ബാധിക്കാനുള്ള ആശങ്കയും ഉയര്‍ന്ന് തുടങ്ങി. വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് അടുത്ത മാസം 12ന് കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമ്പോള്‍ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോഴും അതെന്ന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. 

ഗവര്‍ണറുടെ ഇടപെടുലകളില്‍ രാഷ്ട്രീയമുണ്ടെന്ന വിമര്‍ശനം സിപിഎമ്മിനുണ്ടെങ്കിലും ചാന്‍സലര്‍ പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ആലോചിച്ചിട്ട് പോലുമില്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News