സർക്കാർ നിലകൊള്ളുന്നത് സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടി, ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല: ഇ.പി ജയരാജൻ

സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതികരണം

Update: 2022-05-24 05:39 GMT
Advertising

സംസ്ഥാന സർക്കാർ നിലകൊള്ളുന്നത് സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരുടെയും സുരക്ഷക്കായാണ് സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാറിനെ അറിയുന്നവരെല്ലാം പൊലീസ് നീതിപൂർവം പ്രവർത്തിക്കുമെന്നും ക്രമസമാധാനം സംരക്ഷിക്കുമെന്നും പറയുമെന്നും ഇ.പി ജയരാജൻ അവകാശപ്പെട്ടു. നടി ഈ ഹരജി നൽകിയതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ അനുമതി നൽകുന്നത് കോടതി തീരുമാനിക്കേണ്ടതാണെന്നും അതിൽ അവർ ശരി കാണുമെന്നും നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ കൊടുത്ത കാര്യം അവർ തീരുമാനിക്കുമെന്നും കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും തൃക്കാക്കരയിൽ യുഡിഎഫിന് വികസനം പറയാനില്ലെന്നും അവർ ഭയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെ സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങൾ നടത്തുകയാണെന്നും ജനകീയ പ്രശ്‌നങ്ങളിൽ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതിയുടെ തന്നെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിച്ചാൽ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ ഇടപെടലുണ്ടായെന്ന ആരോപണത്തോട് പ്രതികരിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായാണ് നടിയുടെ ഹരജിയിലെ ആരോപണം. കോടതിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ടും ഇക്കാര്യത്തിൽ വിചാരണക്കോടതി യാതൊരു അന്വേഷണവും നടത്തിയില്ലെന്നും ഹരജിയിൽ പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടമില്ലെങ്കിൽ തുടരന്വേഷണം ശരിയായ വിധം നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹർജി നൽകിയിരിക്കുന്നത്. എന്നാൽ നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്‍മാറിയത്. കൗസർ എടപ്പഗത്ത് ഹരജി പരിഗണിക്കരുതെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി രജിസ്ടാര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇന്ന് ഇതേ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തു. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് പിന്‍മാറുന്നതായി ജഡ്ജി അറിയിച്ചത്. നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.


Full View

Govt's stand for women's safety, petition filed by attacked actress will not affect by-polls: EP Jayarajan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News