ടി.പി വധം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണം: ഹൈക്കോടതി

അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ

Update: 2024-02-27 07:59 GMT
Advertising

കൊച്ചി: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമാണെന്ന് ഹൈക്കോടതി. രാഷ്ട്രീയ കൊലപാതകം സാധാരണയാണെന്ന് ചിന്തയാണ് പലർക്കുമുള്ളതെന്നും ടിപിയുടെ കൊലപാതകം വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ടിപി വധക്കേസിൽ വാദം തുടരവേയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും കൗസർ എടപ്പഗത്തുമാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം, അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളായ കെ കെ കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും പ്രായം കണക്കാക്കണ്ടെയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ ഉത്തരവ് ചോദ്യംചെയ്താണു ഹൈക്കോടതിയിൽ അപ്പീലുകൾ എത്തിയത്. ശിക്ഷിക്കപ്പെട്ട 12 പ്രതികൾ ശിക്ഷാവിധിക്കെതിരെ പ്രതികളും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ രമയും നൽകിയ അപ്പീലുകളിലാണു ഹൈക്കോടതി വിധി പറയുക.

കേസിൽ പ്രതി ചേർത്തതിൽ ഗൂഢാലോചന ഉണ്ടെന്നാണ് പ്രതികളുടെ വാദം. സി.പി.എം വിട്ടതിനുശേഷം ഒഞ്ചിയത്ത് ആർ.എം.പിക്കു രൂപംനൽകിയതിലുള്ള പ്രതികാരമാണ് കൊലയ്ക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് നാലിനു രാത്രി പത്തേകാലിനായിരുന്നു ടി.പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖരനെ കാറിടിച്ചു വീഴ്ത്തി വെട്ടിയതിനുശേഷം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

കേസിൽ കൊടി സുനി, കിർമാണി മനോജ്, സി,പി,എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ ഉൾപ്പെടെ 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ജയിൽശിക്ഷ അനുഭവിക്കവെ 2020 ജൂണിൽ കുഞ്ഞനന്തൻ മരിച്ചു. സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെ 24 പേരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News