ഏറ്റുമാനൂരിൽ യുവതിയും പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
തൊടുപുഴ സ്വദേശി നോബി കുര്യക്കോസിനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്
കോട്ടയം: കോട്ടയത്ത് യുവതിയും രണ്ടു കുട്ടികളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. തൊടുപുഴ സ്വദേശി നോബി കുര്യക്കോസിനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിയായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവർ കഴിഞ്ഞ 28 നാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് നോബിയുടെ അറസ്റ്റ്. സംഭവം നടക്കുന്നതിൻ്റെ തലേന്ന് ഭാര്യ ഷൈനിക്ക് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നതായി നോബിയുടെ മൊഴി നൽകി. സന്ദേശം വീണ്ടെടുക്കാൻ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
ഷൈനിയും നോബിയും 9 മാസമായി അകന്ന് കഴിയുകയായിരുന്നു. ഇയാൾക്കെതിരെ ഷൈനി തൊടുപുഴ പൊലീസിൽ ഗാർഹീക പീഡന പരാതിയും നൽകിയിരുന്നു. കൂടാതെ വിവാഹ മോചനക്കേസും ഇരുവരും തമ്മിൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങൾ മൂലം മാനസിക വിഷമത്തിലായിരുന്ന യുവതിയെ പ്രതി വീണ്ടും ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തൽ. നേഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായി വരുമാനമില്ലാതായതും പ്രതിസന്ധിയായി . നോബിയുടെ സഹോദരനായ വൈദികൻ ഇടപെട്ടാണ് സഭ സ്ഥാപനങ്ങളിൽ ജോലി തടഞ്ഞതെന്ന ആക്ഷേപം ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി. ഇക്കാര്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.