വനം വകുപ്പിൽ നിയമവിരുദ്ധ ട്രാൻസ്ഫർ; പിഎസ്‍സി ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് തിരിച്ചടി

ഒരു ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ പത്ത് ശതമാനം മാത്രമേ അന്തർജില്ലാ സ്ഥലംമാറ്റം വഴി നികത്താൻ പാടുള്ളൂവെന്നാണ് ചട്ടം

Update: 2023-05-03 02:11 GMT
Advertising

കോഴിക്കോട്: വനംവകുപ്പിലെ ഡ്രൈവർ തസ്തികയിൽ നിയമവിരുദ്ധമായി അന്തർജില്ലാ സ്ഥലംമാറ്റം നൽകുന്നതായി പരാതി. ജില്ലകളിലെ ഒഴിവുകളിൽ തൊണ്ണൂറ് ശതമാനവും പിഎസ്‍സിവഴി നികത്തണമെന്ന ചട്ടം മറികടന്നാണ് നിയമനങ്ങൾ. ക്രമവിരുദ്ധ ട്രാൻസ്ഫറുകളിൽ നിരവധി ഉദ്യോഗാർഥികളുടെ നിയമന സാധ്യതകളാണ് അടയുന്നത്.

ഒരു ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ പത്ത് ശതമാനം മാത്രമേ അന്തർജില്ലാ സ്ഥലംമാറ്റം വഴി നികത്താൻ പാടുള്ളൂവെന്നാണ് ചട്ടം. ഇത് മറികടന്നാണ് നിയമനങ്ങൾ. തടസ്സം മറികടക്കാൻ ചില ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യില്ല. പകരം ഈ ഒഴിവുകളിലേക്ക് മറ്റുജില്ലകളിൽ നിന്ന് ട്രാൻസ്ഫർ അനുവദിക്കും. ഇതാണ് രീതി. കോഴിക്കോട് ജില്ലയിൽ മാത്രം കഴിഞ്ഞ പത്ത് വർഷത്തിനിടെ മൂന്ന് അന്തർജില്ലാ സ്ഥലംമാറ്റങ്ങളാണ് നിയമവിരുദ്ധമായി നടത്തിയത്. ഇതിൽ ഒന്ന് പരാതി ഉയർന്നതിനെ തുടർന്ന് വനംവകുപ്പ് റദ്ദാക്കുകയും ചെയ്തു.

പഠിച്ച് പരീക്ഷയെഴുതി പിഎസ്‍സി ലിസ്റ്റിൽ കയറിപ്പറ്റുന്ന ഉദ്യോഗാർഥികളുടെ അവസരമാണ് ഇത്തരം നിയമവിരുദ്ധ സ്ഥലംമാറ്റത്തിലൂടെ ഇല്ലാതാകുന്നത്. വളരെ കുറവ് ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന തസ്തികകളിൽ ക്രമവിരുദ്ധ നിയമനങ്ങൾ കൂടി നടത്തുന്നത് ഉദ്യോഗാർഥികൾക്ക് വലിയ തിരിച്ചടിയാണ്. വനംവകുപ്പിൽ മാത്രമല്ല, മറ്റുവകുപ്പുകളിലും വ്യാപകമായി ഇത്തരം നിയമവിരുദ്ധ നിയമനങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News