'നിലമ്പൂരിലേത് വിഭാഗീയതയ്ക്കും വർഗീയതയ്ക്കും എതിരായ ജനവിധി' ;പി.മുജീബ് റഹ്മാൻ

'കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്'

Update: 2025-06-19 03:47 GMT
Editor : Lissy P | By : Web Desk

നിലമ്പൂർ: നിലമ്പൂരിൽ വർഗീയതക്കും വിഭാഗീയ പ്രവർത്തനങ്ങൾക്കും എതിരായ വിധിയെഴുത്തുണ്ടാകുമെന്ന് ജമാഅത്തെ ഇസ്‍ലാമി അമീർ പി. മുജീബുറഹ്മാൻ. വോട്ട് രേഖപ്പെടുത്തി മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കേവലമൊരു ഉപതെരഞ്ഞെടുപ്പല്ല നിലമ്പൂരിലേത്. കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കാവുന്ന ഒന്നാണ്.രാഷ്ട്രീയ പ്രബുദ്ധതയുള്ളവരുടെ നാടാണ് നിലമ്പൂർ.അത് തെളിയിക്കുന്ന വിധിയെഴുത്തായിരിക്കും നടക്കുക. ജമാഅത്തെ ഇസ്‍ലാമി നേരിട്ട് തെരഞ്ഞെടുപ്പിൽ കക്ഷി ചേർന്നിട്ടില്ല. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമിയെക്കുറിച്ച് നിരവധി ചർച്ചകൾ നടന്നു.അതിനെക്കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാം. വർഗീയതക്കും വിഭാഗീയ പ്രവർത്തനങ്ങൾക്കും എതിരായ വിധിയെഴുത്തുണ്ടാകും' .- അദ്ദേഹം പറഞ്ഞു.

Advertising
Advertising

അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.ആദ്യമണിക്കൂറിൽ 6.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്.മഴയെയും അവഗണിച്ചാണ് വോട്ടർമാർ വോട്ട് ചെയ്യാനെത്തുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് മതീരി ജിഎൽപി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദർശിച്ച ശേഷം വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു.

പ്രധാന മുന്നണി സ്ഥാനാർഥിയടക്കം 10സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.മെയ് 25നായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി. വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News