കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷൻ എതിർ സത്യവാങ്മൂലം സമർപ്പിച്ചു

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ചിലരേഖകൾ മാത്രമാണ് ഹാജരാക്കാനുള്ളതെന്നും അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചു

Update: 2023-09-27 11:08 GMT

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.ആർ.അരവിന്ദാക്ഷൻ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ഇ.ഡി അന്വേഷണവുമായി താൻ സഹകരിച്ചതാണെന്ന് പി.ആർ.അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ചിലരേഖകൾ മാത്രമാണ് ഹാജരാക്കാനുള്ളതെന്നും പറഞ്ഞ അരവിന്ദാക്ഷൻ ഇ.ഡി മർദിച്ചതായും കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി.ആർ അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസനേയും ഒരു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. അരവിന്ദാക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് കസ്റ്റഡി അപേക്ഷയിൽ ഇ.ഡി ഉന്നയിച്ചിട്ടുള്ളത്.

Advertising
Advertising

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പി.ആർ അരവിന്ദാക്ഷന്റെ കൂടി അറിവോടെയാണ് നടന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തട്ടിപ്പ് വഴി ലഭിച്ച ബെനാമി ലോണിൽ നിന്നും അരക്കോടി രൂപ കരുവന്നൂർ ബാങ്കിൽതന്നെ സ്ഥിര നിക്ഷേപമായി അരവിന്ദാക്ഷന്റെ പേരിലുണ്ടായിരുന്നു. ഇതിന് വ്യക്തമായ തെളിവുകളുണ്ട്. 2015 മുതൽ 2017 വരെ കോടികളുടെ സാമ്പത്തിക ഇടപാട് നടന്നു. ഇതിനെല്ലാം സതീഷ് കുമാറിന്റെ ബിനാമിയായി പ്രവർത്തിച്ചത് അരവിന്ദാക്ഷനാണെന്നും ഇ.ഡി ആരോപിക്കുന്നുണ്ട്. ഇത് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ ലഭിച്ചതായും ഇ.ഡി അറിയിച്ചു. ഉന്നത രാഷ്ട്രീയ ബന്ധമുള്ള അരവിന്ദാക്ഷൻ കേസിലെ പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല അന്വേഷണവുമായി സഹകരിക്കാനോ ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കാനോ അരവിന്ദാക്ഷൻ തയ്യാറായില്ല. അതിനാൽ ഒരു ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനെ ഇന്നലെയാണ് ഇ.ഡി കസ്റ്റഡിയിലെടുത്തു. തൃശൂരിലെ വീട്ടിൽനിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ, ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലെടുക്കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്തീൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പൊലീസ് കൊച്ചി ഇ.ഡി ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News