മുംബൈ ലഹരിക്കടത്ത് കേസിൽ കേരള എക്സൈസും അന്വേഷണം തുടങ്ങി; വിജിന്റെ കാലടി ഗോഡൗണിൽ പരിശോധന

രണ്ട് ദിവസം മുമ്പ് ഇവിടെ മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റസ്‌ (ഡി.ആർ.ഐ) സംഘം പരിശോധന നടത്തിയിരുന്നു.

Update: 2022-10-05 09:56 GMT

കൊച്ചി: മുംബൈയിലെ ലഹിമരുന്ന് കടത്തു കേസിൽ‍ കേരള എക്സൈസ് സംഘവും അന്വേഷണം തുടങ്ങി. ഇതിന്റെ ഭാ​ഗമായി, ലഹരിമരുന്നുമായി മുംബൈയിൽ പിടിയിലായ വിജിൻ വർ​ഗീസിന്റെ കാലടിയിലെ യുമിറ്റോ ഇന്റർനാഷണൽ ഫുഡ് ലിമിറ്റഡ് ഗോഡൗണിൽ എക്സൈസ് സംഘം പരിശോധന നടത്തി.‌ 1476 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിലാണ് പരിശോധന.

രാവിലെ 11.30ഓടെയായിരുന്നു പരിശോധന നടന്നത്. പൊലീസും പരിശോധനയുടെ ഭാ​ഗമായിരുന്നു. നിലവില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെ നിന്ന് സാധനങ്ങള്‍ പുറത്തുകൊടുത്തിട്ടുണ്ട്. അത് ആര്‍ക്കൊക്കെയാണെന്ന് അന്വേഷിക്കും. ഓഫീസിലെ കംപ്യൂട്ടര്‍ പരിശോധിച്ച് സെയില്‍സ് വിവരങ്ങള്‍ എടുത്തിട്ടുണ്ട്. അത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Advertising
Advertising

രണ്ട് ദിവസം മുമ്പ് ഇവിടെ മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റസ്‌ (ഡി.ആർ.ഐ) സംഘം പരിശോധന നടത്തിയിരുന്നു. വിജിന്റെ സഹോദരന്റെ ലാപ്ടോപ്പ് ഡി.ആർ.ഐ പിടിച്ചെടുത്തിരുന്നു. വിജിനും സഹോദരനുമാണ് കമ്പനി ഉടമസ്ഥർ. ലഹരി മരുന്നിന്റെ മുഖ്യവിതരണക്കാരൻ മറ്റൊരു മലയാളിയായ മൻസൂർ തച്ചമ്പറമ്പനാണെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, വിജിന്റെ ഉടമസ്ഥതയിലുള്ള കാലടിയിലെ യുമിറ്റോ ഷോറൂമിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. എക്സൈസ് പരിശോധനയ്ക്കിടെയായിരുന്നു പ്രതിഷേധം. പൊലീസ് പണിപ്പെട്ടാണ് പ്രതിഷേധക്കാരെ തടഞ്ഞത്. പുറത്ത് പ്രതിഷേധം നടക്കുമ്പോള്‍ തന്നെ അകത്ത് പരിശോധന തുടര്‍ന്നു. 2.30ഓടെ പരിശോധന പൂര്‍ത്തിയാക്കി എക്‌സൈസ് സംഘം മടങ്ങി.

വൻ തോതിൽ ലഹരി മരുന്ന് കടത്തിയ കേസിൽ കാലടി സ്വദേശിയായ വിജിൻ വർഗീസിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്റ്സ്‌ (ഡി.ആർ.ഐ) ആണ് അറസ്റ്റ് ചെയ്തത്. ഏജൻസിയുടെ മുംബൈ യൂണിറ്റ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ഇയാൾ എം.ഡിയായ പഴവർഗങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമായ യുമീറ്റോ ഇന്റർനാഷണൽ ഫുഡ് ലിമിറ്റഡിന്റെ മറവിലാണ് ലഹരിക്കടത്ത് നടത്തിയത്.

198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ (ഐസ്), ഒമ്പത് കിലോ കൊക്കൈയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഓറഞ്ചിന്റെ കൂട്ടത്തിലാണ് ലഹരിമരുന്ന് തിരുകിക്കയറ്റിയത്. പ്രത്യേക കവറുകളിലാണ് ലഹരി കടത്തിയത്. ഓറഞ്ചുകൾ മുകളിൽ നിരത്തിയ ശേഷം അടിയിൽ ലഹരി മരുന്നടങ്ങിയ പ്രത്യേക കവറുകൾ വച്ചായിരുന്നു കടത്ത്.

മോർ ഫുഡെന്ന മറ്റൊരു കമ്പനി കൂടി കടത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് ഡിആർഐ വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് മാസ്‌ക് നിർമിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്താണ് വിജിൻ വർഗീസും മൻസൂറും സൗഹൃദത്തിലായത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News