Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: കപ്പലപകടങ്ങളിലില്‍ തുടര്‍ നടപടികളാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പ്രധാനമായ ആവശ്യം. മല്‍സ്യത്തൊഴിലാളികളുടെ പരാതിയില്‍ കേസെടുക്കാന്‍ കോസ്റ്റല്‍ പോലീസ് തയ്യാറാകുന്നില്ലെന്ന ആരോപണവും സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.
എം.എസി എല്‍സ - ത്രി, വാന്‍ഹായ് കപ്പല്‍ അപകടങ്ങള്‍ മല്‍സ്യമേഖലക്കും പരിസ്ഥിതിക്കും ഭീഷണിയാണെന്ന് പറയുമ്പോഴും അപകടത്തില്‍ ദൂരൂഹത ഉണ്ടെന്ന ആരോപണത്തിന് മൂര്‍ച്ച കൂട്ടുകയാണ് മല്‍സ്യത്തൊഴിലാളി സംഘടനകള്‍. എല്‍സ -3 കപ്പലിലെ എണ്ണയും മറ്റ് അവശിഷ്ടങ്ങളും ജൂലൈ മൂന്നിന് മുന്‍പ് നീക്കം ചെയ്യണമെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അന്ത്യ ശാസനം.
ഇതവഗണിച്ച് സാല്‍വേജ് കമ്പനിയായ ടി.ആന്‍.ടി പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രധാന ആരോപണം. മല്‍സ്യമേഖലക്കും പരിസ്ഥിതിക്കുമുണ്ടായ നഷ്ടം നല്‍കുക, പാരിസ്ഥിതിക ആഘാതം പഠിക്കുന്നതിന് കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുക, കപ്പലപകടങ്ങളിലെ ദുരൂഹത നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സാല്‍വേജ് കമ്പനി പിന്‍മാറിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കപ്പല്‍ കമ്പനിയുടെ വിശദീകരണം. കപ്പലപകടത്തെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായും പ്രഖ്യാപിച്ചിരുന്നു. പ്രതികൂല കാലാവസ്ഥക്കിടയിലും വാന്‍ ഹായി കപ്പലിലെ തീയണക്കാനുള്ള ശ്രമവും തുടരുകയാണ്.