Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: 67ആമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് നാളെ തിരുവനന്തപുരത്ത് കൊടിയേറും. രണ്ടാം തവണയാണ് ഒളിമ്പിക് മാതൃകയിൽ സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ഒക്റ്റോബർ 22 മുതൽ 28 വരെ നടക്കുന്ന കായിക മേളയിൽ 12 വേദികളിലായി 2,000 കുട്ടികൾ പങ്കെടുക്കും. 742 ഫൈനൽ മത്സരണങ്ങളാണ് ഇത്തവണത്തെ കായികമേളയിലുള്ളത്. ഇൻക്ലൂസിവ് സ്പോർട്സിൽ 1944 കായിക താരങ്ങൾ പങ്കെടുക്കും. ഗൾഫ് മേഖലയിൽ നിന്നും 12 പെൺകുട്ടികൾ പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടി മേളക്കുണ്ട്. അത്‌ലറ്റിക് മത്സരങ്ങൾ 23 ആം തിയതി മുതൽ 28 വരെ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടക്കും.
നാളെ വൈകുന്നേരം നാലുമണിയോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് മേള ആരംഭിക്കുക. തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്യുന്നത്. പ്രശസ്ത ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാൻഡ് അംബാസിഡർ. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ശ്രീമതി കീർത്തി സുരേഷ് ആണ് ഗുഡ്വിൽ അംബാസിഡർ.