എല്‍.ഡി.എഫ് രാജ്ഭവൻ മാർച്ച് തുടങ്ങി; കേരളത്തിന്റെ രോഷം ഗവർണർ അറിയുമെന്ന് എം.വി ഗോവിന്ദൻ

തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Update: 2022-11-15 05:29 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സർവകലാശാല ഭരണത്തിൽ ഗവർണർ അന്യായമായി ഇടപെടുന്നതിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള രാജ്ഭവൻ മാർച്ച് തുടങ്ങി. രാവിലെ 10.30നാണ് മാർച്ച് ആരംഭിച്ചത്. കേരളത്തിന്റെ രോഷം ഗവർണർ അറിയുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഗവര്‍ണര്‍ വിചാരിച്ചാല്‍ നാട് സ്തംഭിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ മാര്‍ച്ചെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്.എസിന്‍റെ ചട്ടുകമാകുന്നത് അവസാനിപ്പിക്കണമെന്ന് എം.എ ബേബിയും പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ല . മാർച്ചിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളയമ്പലം ജങ്ഷനിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്. 

മാർച്ചിൽ ദേശീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മാർച്ചിൽ ഡി.എം.കെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ കൈകടത്തുന്ന ഗവർണർമാർക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമാണ് രാജഭവൻ മാർച്ച്. ഗവർണർ തലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവനിൽ ഒരുക്കിയിട്ടുള്ളത്.

നേതൃത്വം ഇടതുമുന്നണിക്കാണെങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജഭവൻ മാർച്ച് നടക്കുന്നത്. കേരളത്തിനെതിരായ നീക്കം ചേർക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണത്തിനുള്ള ഗവർണറുടെ നീക്കങ്ങൾ തടയേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമെന്നാണ് ഇടതുമുന്നണിയുടെ പ്രചാരണം. അതുകൊണ്ടാണ് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലെ സമരം. ഒരുലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നത്.

രാജ് ഭവനിൽ പ്രതിഷേധം നടക്കുന്ന സമയത്ത് ജില്ലാ കേന്ദ്രങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടികളും ഉണ്ടാകും. സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറെ തിരിച്ച് വിളിക്കണമെന്ന രാഷ്ട്രപതിയോട് ആവശ്യപ്പെട്ട ഡി.എം.കെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പരിപാടിയിൽ പങ്കെടുക്കുന്നത് വഴി കേരളത്തിലെ പ്രതിഷേധം ദേശീയതലത്തിൽ ശ്രദ്ധിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News