ലൈഫ് മിഷൻ കോഴ; സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം, സഭാ നടപടികൾ തടസപ്പെട്ടു

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ഉയർത്തിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തരപ്രമേയ നോട്ടീസ്

Update: 2023-02-28 08:09 GMT

niyamasabha

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കെന്ന് പ്രതിപക്ഷം. ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ഉയർത്തിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തരപ്രമേയ നോട്ടീസ്. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടുകളിലെ തെളിവുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം സ്ഥാപിക്കാനായിരുന്നു ശ്രമം. റെഡ് ക്രെസന്റുമായുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ സർക്കാരിന് സാമ്പത്തിക ഉത്തരവാദിത്തമില്ലെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി. യുഎഇ റെഡ് ക്രെസന്റ് അവരുടെ കരാറുകാരൻ മുഖേന നടത്തിയ പദ്ധതിയിൽ ഏത് അന്വേഷണത്തിനും സർക്കാരിന് പ്രശ്‌നമില്ല. ലൈഫ് മിഷന് ഉദ്യോഗസ്ഥർ അഴിമതി നടത്തിയതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ശിവശങ്കർ-സ്വപ്ന വാട്‌സ് ആപ് ചാറ്റുകൾ അടിസ്ഥാനമാക്കിയുള്ള കുഴൽനാടന്റെ ആരോപണത്തിലും മുഖ്യമന്ത്രിയുടെ മറുപടിയിലും സഭ പ്രക്ഷുബ്ധമായി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. 10 മിനുട്ടോളം സഭാ നടപടികൾ നിർത്തിവച്ചു. ഇ.ഡി റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയക്കാമെന്ന് കുഴൽനാടൻ പറഞ്ഞെങ്കിലും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർ അതു വിലക്കി.

എന്നാൽ സംസ്ഥാന ഏജൻസികളുടെ അന്വേഷണ പരിധിയിൽ നിൽക്കാത്ത വിഷയമായതു കൊണ്ടാണ് സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ യുക്തി ലൈഫ് മിഷൻ കേസിലും ബാധമാകില്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

സർക്കാരിന് ഒരു പങ്കുമില്ലെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നത്? ഞങ്ങൾക്ക് ഈ കേസിലെ മദനകാമരാജൻ കഥകളോട് താത്പര്യമില്ല, എന്തെല്ലാം ചാറ്റുകളാണ് പുറത്തു വന്നത്, ഇഡി മൂന്നു കൊല്ലം എവിടെയായിരുന്നു, ഇപ്പോൾ പാൽക്കുപ്പിയമുായി വന്നിരിക്കുന്നു എന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം. സ്പീക്കറെ പോലും അഗീകരിക്കാതെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണപക്ഷമാണ് സഭ സത്ംഭിപ്പിച്ചത് എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News