ജോജു ജോർജിനെതിരെ കേസെടുക്കണം: മഹിളാ കോൺഗ്രസിന്‍റെ പൊലീസ് സ്റ്റേഷന്‍ മാർച്ച്

മരട് പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്.

Update: 2021-11-10 06:00 GMT

നടൻ ജോജു ജോർജിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. മരട് പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്.

ഇന്ധന വിലവര്‍ധനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിന് എതിരെയായിരുന്നു ജോജു ജോര്‍ജിന്‍റെ പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്‍റെ കാര്‍ തകര്‍ത്തു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും വനിതാ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ജോജുവിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജോജുവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി.

Advertising
Advertising

ജോജു ജോര്‍ജ് അപമര്യാദയായി പെരുമാറി എന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. ജോജുവിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകകരുടെ പ്രതിഷേധം.

നേരത്തെ സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്‍റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. തന്നെ അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ജോജു മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കാതിരുന്നതോടെ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെയാണ് സമവായ സാധ്യത അടഞ്ഞത്. ഒത്തുതീര്‍പ്പിനു തയ്യാറായ ജോജു പിന്‍വാങ്ങിയതിനു പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് ഷിയാസ് ആരോപിച്ചു. ഇനി ജോജു മാപ്പ് പറയട്ടെയെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News