മലപ്പുറത്ത് പ്ലസ് വണിന് താത്കാലികബാച്ച് അനുവദിക്കാനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി

വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയ രണ്ടംഗ കമ്മിറ്റി ഇന്നലെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

Update: 2024-07-06 01:13 GMT

കോഴിക്കോട്: മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ താത്കാലികബാച്ച് അനുവദിക്കാനുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്. വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയ രണ്ടംഗ കമ്മിറ്റി ഇന്നലെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഈ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറും. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി ആരാഞ്ഞശേഷമേ ബാച്ചുകളുടെ എണ്ണം അന്തിമമായി തീരുമാനിക്കൂ. നിലവിലെ കണക്കുകൾ പ്രകാരം 10,000ത്തോളം വിദ്യാർഥികളാണ് മലപ്പുറത്ത് പ്രവേശനം കാത്തിരിക്കുന്നത്.

സപ്ലിമെൻററി അലോട്ട്മെൻറ് ഉള്ള അപേക്ഷകൾ കൂടി പരിഗണിച്ചാവണം ബാച്ച് വർദ്ധന എന്ന് കമ്മിറ്റി നൽകിയ റിപ്പോർട്ടിലുണ്ട്. സപ്ലിമെൻററി അലോട്ട്മെൻറ് തീയതി പ്രഖ്യാപിക്കാത്തതിനാൽ വേഗത്തിൽ തുടർനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

അതേസമയം മലബാർ ജില്ലകളിൽ സ്ഥിരം ബാച്ചുകൾ ഉടൻ പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. പ്ലസ് വൺ മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷമുള്ള കണക്കെന്ന രീതിയിൽ നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കും വാദങ്ങളും തെറ്റാണെന്ന് സപ്ലിമെന്ററി അപേക്ഷകരുടെയും ബാക്കിയുള്ള സീറ്റുകളുടെയും എണ്ണം പുറത്തുവന്നതോടെ വ്യക്തമായെന്നും സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ പറഞ്ഞു

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News