ഇന്നച്ചൻ ഇനി ഓർമ; അവസാനമായി കാണാനെത്തി മമ്മൂട്ടി

ഒരുമണി വരെയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശന ചടങ്ങളുകൾ നടക്കുക

Update: 2023-03-27 05:48 GMT
Advertising

അന്തരിച്ച നടൻ ഇന്നസെന്റിനെ അവസാനമായി കാണാൻ സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉറ്റ സുഹൃത്തുക്കളായ സിനിമാ പ്രവർത്തകരായിരുന്നു അവസാന നിമിഷങ്ങളിൽ ഇന്നസെൻറിൻറെ കൂടെ ഉണ്ടായിരുന്നത്. നടൻ മമ്മൂട്ടിയടക്കമുള്ളവർ ഇന്നലെ രാത്രിയോടെ തന്നെ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു. രാവിലെയോടെ തന്നെ  ഇൻഡോർ സ്‌റ്റേഡിയത്തിലേക്കും അദ്ദേഹം എത്തി. കൂടാതെ ദുൽഖർ സൽമാൻ,ദിലീപ്, നാദിർഷാ,സിദ്ദിഖ്, മുകേഷ്, വിനീത്, ബാബുരാജ്, ഹരിശ്രി അശോകൻ, ഷാജോൺ, നടി മുക്ത, ബിന്ദുപണിക്കർ തുടങ്ങി ഒട്ടനവധി പേരാണ് ഇന്നസെന്‍റിന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിച്ചേരുന്നത്. 

Full View

വിയോഗ വാർത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയിൽ നിന്നും പുറത്തെത്തിയ താരങ്ങളിലൊരാൾ ജയറാമായിരുന്നു. അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞത് തൻറെ ഭാഗ്യമാണെന്നും ജേഷ്ഠ തുല്യനായ വ്യക്തിയെയാണ് നഷ്ടമാകുന്നതെന്ന് പറഞ്ഞ ജയറാമിന് വാക്കുകൾ ഇടറി. അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന ദിലീപ് വിങ്ങിപ്പൊട്ടിയാണ് മടങ്ങിയത്.

മൃതദേഹത്തിനകിരിലെത്തിയ നടൻ കുഞ്ചന് സങ്കടം അടക്കാനായില്ല. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചെങ്കിലും ചേതനയറ്റ തന്റെ സുഹൃത്തിന്റെ മുൻപിലെത്തിയപ്പോൾ കുഞ്ചൻ പൊട്ടിക്കരഞ്ഞു. ഏത് പ്രതിസന്ധിയെയും മനോധൈര്യം കൊണ്ട് അതിജീവിക്കുന്ന, സിനിമയിലും ജീവിതത്തിലും ഹാസ്യം ഒരേ പോലെ കൈകാര്യം ചെയ്ത ഇന്നച്ഛനെ ഓർക്കുമ്പോൾ സഹപ്രവർത്തകർക്കെല്ലാം പറയാനുള്ളത് സിനിമാ മേഖലയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനാകെ തീരാ നഷ്ടം എന്നതുമാത്രമാണ്.

ഒരുമണി വരെയാണ് സ്റ്റേഡിയത്തിൽ പൊതുദർശന ചടങ്ങളുകൾ നടക്കുക. ശേഷം വിലാപയാത്രയായി ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദർശനം. നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.

ന്യൂമോണിയ ബാധിച്ച് ഈ മാസം നാലിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമാവുകയായിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയോളം ജീവൻ നിലനിർത്തിയത്. അപ്പോഴും പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും വന്ന വാർത്തകൾ ശുഭസൂചകമായിരുന്നില്ല.

രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗം ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തി. മന്ത്രിമാരും ചലച്ചിത്രമേഖലയിലെ പ്രമുഖരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. പ്രതീക്ഷയോടെ ആരാധകരും ആശുപത്രിക്ക് മുന്നിൽ കാവൽ നിന്നു. രാത്രി പത്തേമുക്കാലോടെ മന്ത്രി പി. രാജീവ് മഹാനടന്റെ വിയോഗ വാർത്തയറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News