മലപ്പുറം പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ മന്ത്രി ശിവൻകുട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: വെൽഫെയർ പാർട്ടി

വിഷയം ഉന്നയിക്കുമ്പോൾ അതിനെ കേവലം മലപ്പുറം വികാരമായി ചുരുക്കിക്കെട്ടുന്ന ശിവൻകുട്ടി യഥാർഥത്തിൽ സംഘ്പരിവാർ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

Update: 2024-05-09 13:02 GMT
Advertising

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടുന്നതിനെ മലപ്പുറം വികാരം ഇളക്കിവിടലായി കാണുന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന വംശീയ ഉള്ളടക്കമുള്ളതും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പോലും ജില്ലയിൽ തുടർപഠനത്തിന് അവസരം ഇല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് വ്യക്തമാക്കി.

എല്ലാ വർഷത്തെയും പോലെ താൽക്കാലിക സീറ്റുകളും ബാച്ചുകളുമായി ഓട്ടയടക്കാൻ ആണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും മത സംഘടനകളുമടക്കം ഈ വിഷയം ഉന്നയിക്കുമ്പോൾ അതിനെ കേവലം മലപ്പുറം വികാരമായി ചുരുക്കിക്കെട്ടുന്ന ശിവൻകുട്ടി യഥാർഥത്തിൽ സംഘ്പരിവാർ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

മലപ്പുറത്തിന്റെ ന്യായമായ ആവശ്യങ്ങൾ എപ്പോൾ ഉന്നയിക്കപ്പെടുമ്പോളും അതിനെ വംശീയ അജണ്ടകൾകൊണ്ട് പ്രതിരോധിക്കുന്ന സിപിഎമ്മിന്റെ സ്ഥിരം നിലപാടിന്റെ തുടർച്ച തന്നെയാണ് ഈ പ്രസ്താവനയും. ഇതുകൊണ്ടൊന്നും മലപ്പുറത്തിന്റെ ന്യായമായ ആവശ്യങ്ങൾ ഉയർത്തിയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാമെന്ന് ശിവൻകുട്ടിയും സിപിഎമ്മും വ്യാമോഹിക്കണ്ട. അവകാശങ്ങൾ നേടുംവരെ പാർട്ടി പ്രക്ഷോഭങ്ങളുമായി തെരുവിലുണ്ടാവുമെന്നും എക്സിക്യുട്ടീവ് മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News