'മന്ത്രിമാർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കണം'; ഗവർണറെ ന്യായീകരിച്ച് വി. മുരളീധരൻ

''എവിടെയാണ് ആർ.എസ്.എസ് അജണ്ട നടപ്പാക്കിയത്?, നടപ്പിലാക്കിയ ഒരു അജണ്ടയുടെ കാര്യം പറയട്ടെ..., സിപിഎമ്മിൻറെ സംസ്ഥാന സെക്രട്ടറിക്ക് എന്തും പറയാം''- വി മുരളീധരൻ

Update: 2022-10-17 12:39 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: ആക്ഷേപിച്ചാൽ മന്ത്രി സ്ഥാനം റദ്ദാക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മന്ത്രിമാർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരെക്കൊണ്ട് ഗവർണറെ വിരട്ടുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. രാജ്ഭവനെ ആക്ഷേപിക്കുകയും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രിമാർ തെറിവിളിക്കുകയും ചെയ്യുന്നു. ഗവർണറുടെ പദവിയെ വിലയിടിച്ച് കാണിക്കുന്ന രീതിയിൽ പെരുമാറുമ്പോളാണ് അദ്ദേഹത്തിന് ചിലതൊക്കെ സൂചിപ്പിക്കേണ്ടി വരുന്നതെന്നും വി. മുരളീധരൻ വ്യക്തമാക്കി. ഗവർണർക്കെതിരെ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായി രംഗത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

വിരട്ടിയും ഭീഷണിപ്പെടുത്തിയും ഗവർണറെ വരുതിയിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സ്വജനപക്ഷപാതത്തിനെതിരെ ശക്തമായ നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നും വി. മുരളീധരൻ വ്യക്തമാക്കി. ഗവർണർ പറയുന്നതിൽ എന്താണ് തെറ്റെന്നും വി.മുരളീധരൻ ചോദിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുകയും കേരളത്തിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയുമാണ് ഗവർണറുടെ ചുമതലയെന്നും വി.മുരളീധരൻ പറഞ്ഞു.

ഗവർണർ ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപത്തോട് വി. മുരളീധരൻ രൂക്ഷമായാണ് പ്രതികരിച്ചത്. ''എവിടെയാണ് ആർ.എസ്.എസ് അജണ്ട നടപ്പാക്കിയത്?, നടപ്പിലാക്കിയ ഒരു അജണ്ടയുടെ കാര്യം പറയട്ടെ..., സിപിഎമ്മിൻറെ സംസ്ഥാന സെക്രട്ടറിക്ക് എന്തും പറയാം, പാർട്ടിയുടെ വ്യാഖ്യാനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നയാളാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി''- വി. മുരളീധരൻ പറഞ്ഞു.

ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്നാണ് ഗവർണർ ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവർണറുടെ ഭീഷണി. സർക്കാർ ഗവർണർ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ഗവർണർ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രി പരസ്യമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ പി. രാജീവ് അടക്കമുള്ള മന്ത്രിമാർ ഗവർണറുടെ നിലപാടിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുണ്ടാവുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയത്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News