'സ്ത്രീക്ക് എന്തിനാണ് കൂടുതൽ പ്രിവിലേജ്, ആണിന് അതില്ലല്ലോ'; ജാമ്യത്തിന് പിന്നാലെ റീൽസ് പങ്കുവച്ച് ഷിയാസ്

രണ്ട് വീഡിയോ ആണ് നടൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

Update: 2023-10-06 06:56 GMT
Editor : abs | By : Web Desk

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നിരപരാധിയാണെന്ന് പരോക്ഷമായി പറയുന്ന റീൽസ് വീഡിയോയുമായി മോഡലും നടനുമായ ഷിയാസ് കരീം. കേസിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ രണ്ട് വീഡിയോ ആണ് നടൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ഇന്ത്യൻ നിയമത്തിൽ സ്ത്രീകൾക്കുള്ള പ്രത്യേക അവകാശത്തെ പറ്റി നടി സാധിക വേണുഗോപാല്‍ ഒരഭിമുഖത്തിൽ പറഞ്ഞ ഭാഗമാണ് ആദ്യത്തേത്. ആൺവിരോധത്തിൽ സ്ത്രീകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന നിയമമാണ് ഇതെന്നാണ് സാധിക വീഡിയോയില്‍ പറയുന്നത്.

'ഒരു ആണിനോട് ദേഷ്യം വന്നാൽ മനഃപൂർവ്വം അവരെ കരിവാരിത്തേക്കാൻ ഇപ്പോൾ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ അവകാശം എടുത്തു കളയണം. സ്ത്രീ പോയി എന്തെങ്കിലും കേസ് കൊടുത്തു കഴിഞ്ഞാൽ അപ്പോൾ ആണിനെ അറസ്റ്റു ചെയ്യും. എന്താവശ്യത്തിനാ? ശരിയാണോ തെറ്റാണോ എന്നറിയുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും അവൻ ജയിലിൽ കിടക്കുന്നില്ലേ? അതെന്തിന്റെ പേരിലാണ്. ഒരാൺകുട്ടി പെണ്ണിന്റെ പേരിൽ കേസ് കൊടുത്താൽ ആ പ്രിവിലേജ് ഇല്ലല്ലോ. കാശ് അടിച്ചുമാറ്റാനും മറ്റുമായി ഈ നിയമം ദുരുപയോഗം ചെയ്യുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. തുല്യനിയമത്തെ കുറിച്ചല്ലേ നമ്മൾ പറയുന്നത്. അങ്ങനെയൊരു പ്രിവിലേജ് സ്ത്രീകൾക്കു വേണ്ട. പക്ഷേ, രണ്ടു പേർക്കുമുള്ള നിയമം തുല്യവുമായിരിക്കണം, ശക്തവുമായിരിക്കണം.' - എന്നാണ് അവർ അഭിമുഖത്തിൽ പറയുന്നത്. ഇത് ശരിയാണ് എന്ന കുറിപ്പോടെയാണ് ഷിയാസ് വീഡിയോ പോസ്റ്റ് ചെയ്തത്.

Advertising
Advertising

പിന്നാലെ, 'കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല, ഇവ രണ്ടുമില്ലാത്ത നാടുമില്ല. നമ്മൾ നമ്മുടെ ലക്ഷ്യവുമായി മുമ്പോട്ടു പോകും' എന്ന്  രജനീകാന്ത് പറയുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.

ജിംനേഷ്യം പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമാണ് ഷിയാസിനെതിരെയുള്ള പരാതി. ജിംനേഷ്യത്തിൽ ബിസിനസ് പങ്കാളിയാക്കാം എന്നു പറഞ്ഞ് 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിക്കാരി പറയുന്നു. 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളം കടവന്ത്ര, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ചെറുവത്തൂരിലെ ഹോട്ടൽ മുറിയിൽ വച്ച് മർദിക്കുകയും ചെയ്തു. ഇതിനിടെ രണ്ടു തവണ ഗർഭഛിദ്രം നടത്തി - പരാതിയിൽ പറയുന്നു.

വിദേശത്തു നിന്ന് നാട്ടിലെത്തവെ, ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. താരത്തിനായി നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം കാസർകോട് ചന്തേര പൊലീസാണ് ഷിയാസിനെ കസ്റ്റഡിയിലെടുത്തത്. 




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News