ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മ‌രിച്ചു; ചികിത്സാ പിഴവെന്നാരോപണം

ആശുപത്രിയിൽ ചികിത്സാപിഴവ് കാരണം നാൽപത് ദിവസത്തിനിടെ മൂന്നാമത്തെ മരണമാണ് സംഭവിക്കുന്നത്

Update: 2024-06-06 09:12 GMT

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശു ചികിത്സ പിഴവ് മൂലം മരിച്ചെന്ന് ആരോപണം. അമ്പലപ്പുഴ സ്വദേശി മനു- സൗമ്യ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ബ്ലീഡിങ് ഉണ്ടായിട്ടും കൃത്യ സമയത്ത് ചികിത്സ നൽകാത്തതാണ് മരണ കാരണമെന്ന് കുടുംബം ആരോപിച്ചു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ ആരോഗ്യ മന്ത്രി വീണ ജോർജുമായി ഫോണിൽ സംസാരിച്ചു.

കഴിഞ്ഞ മാസം 28-നാണ് സൗമ്യയെ ബ്ലീഡിങിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ എത്തിയ ഉടൻ സൗമ്യയയെ ലേബർ റൂമിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം മൂത്രത്തിൽ പഴുപ്പ് മൂലം ഉണ്ടായ ബ്ലീഡിങ് ആണെന്നും പ്രസവത്തിന് സമയം ആയില്ലെന്നും പറഞ്ഞു. വീണ്ടും വേദന അനുഭവപ്പെട്ട് ഡോക്ടറെ സമീപിച്ചു. സമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

Advertising
Advertising

പ്രസവത്തിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് കുഞ്ഞിനെ കാണാൻ പോലും അനുവദിച്ചില്ലെന്നും സൗമ്യ പറഞ്ഞു. ഇന്നലെ രാത്രിയാണ് കുഞ്ഞു മരിച്ച വിവരം അറിയിക്കുന്നത്. ഇതോടെ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ രാത്രി പന്ത്രണ്ടോടെ മൃതദേഹവുമായി പ്രസവമുറിക്ക് മുൻപിൽ പ്രതിഷേധിച്ചു.

വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൾ സലാം പറഞ്ഞതോയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ അമ്പലപ്പുഴ പോലീസിൽ പരാതി നൽകി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപിഴവ് കാരണം നാൽപത് ദിവസത്തിനിടെ മൂന്നാമത്തെ മരണമാണ് സംഭവിക്കുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News