സോളിഡാരിറ്റി പരിപാടിയിൽ ഹമാസ് നേതാവിന്റെ പ്രസം​ഗം; കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

ഖാലിദ് മിഷ്അലിന്റെ പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി

Update: 2023-10-30 15:22 GMT
Advertising

മലപ്പുറം: മലപ്പുറത്ത് സോളിഡാരിറ്റിയുടെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ ഓൺലൈൻ വഴി പ്രസംഗിച്ച സംഭവത്തിൽ കേസ് എടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. അറബി പ്രസംഗം പരിഭാഷകരുടെ സഹായത്തോടെ പല തവണ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹമാസ് ഭീകര സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നും യുഎപിഎ ഷെഡ്യൂൾ 1ലെ 42 ഭീകര സംഘടനകളിൽ ഹമാസ് ഇല്ലെന്നും പൊലീസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല.

മാത്രമല്ല, ഖാലിദ് മിഷ്അലിന്റെ പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഹമാസ് നേതാവിന്റെ പ്രസം​ഗത്തിൽ രാജ്യദ്രോഹ പരാമർശമുണ്ടെന്നും ജിഹാദിന് ആഹ്വാനം ചെയ്തു എന്നുമായിരുന്നു സംഘ്പരിവാർ ഭാഷ്യം. എന്നാൽ ഫലസ്തീനിലെ നിലവിലെ സാഹചര്യം മാത്രമാണ് മിഷ്അലിന്റെ പ്രസംഗത്തിലുള്ളതെന്നും ഐപിസി 153 പ്രകാരം പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.

ഒക്ടോബർ 27ന് സയണിസ്റ്റ്- ഹിന്ദുത്വ വംശീയതയ്‌ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിരോധത്തിലായിരുന്നു ഹമാസ് നേതാവ് ഓൺലൈനായി പ്രസംഗിച്ചത്. കളമശ്ശേരി ബോംബ് സ്ഫോടനത്തെ ഈ പരിപാടിയും പ്രസം​ഗവുമായും ബന്ധപ്പെടുത്തി വ്യാപക വിദ്വേഷ പ്രചാരണമാണ് സംഘ്പരിവാർ നേതാക്കളടക്കം നടത്തിയത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറായിരുന്നു പ്രചാരണത്തിൽ മുന്നിൽ. കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങളിലൂടെ നിരപരാധികളായ ക്രിസ്ത്യാനികൾക്കു നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടക്കുമ്പോള്‍ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രായേലിനെതിരേ പ്രതിഷേധിക്കുകയാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. ഇതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി രം​ഗത്തെത്തുകയും ചെയ്തിരുന്നു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News