രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയം പറഞ്ഞു ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയെന്ന് എൻ.എസ്.എസ്

ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ എതിർക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടിയാണെന്നും എൻ.എസ്.എസ്

Update: 2024-01-10 15:16 GMT

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയം പറഞ്ഞു ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയെന്ന് എൻ.എസ്.എസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതിന് പിന്നാലെയാണ് എൻ.എസ്.എസ് വാർത്താകു​റിപ്പിറക്കിയത്. കോൺഗ്രസിന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഏതെങ്കിലും സംഘടന​കളോ രാഷ്ട്രീയപ്പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Advertising
Advertising

എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പ്പാർട്ടിക്കുവേണ്ടിയോ അല്ല എൻ.എസ്.എസ്. ഈ നിലപാട് സ്വീകരിക്കുന്നത്. രാമക്ഷേത്രത്തിൻ്റെ നിർമ്മാണഘട്ടം മുതൽ എൻ.എസ്.എസ്. ഇതിനോട് സഹകരിച്ചിരുന്നുവെന്നും വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു.  അതെ സമയം എൻ എസ് എസിനെ പ്രശംസിച്ച് ബി ജെ പി രംഗത്തെത്തി.  എൻ എസ് എസ് നിലപാട് അഭിമാനം എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രൻ ​സോഷ്യൽ മീഡിയയിൽ കുറിച്ചു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്  ആർ.എസ്.എസ്-ബി.ജെ.പി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ ക്ഷണം നിരസിച്ചത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.

അയോധ്യയിൽ നടക്കുന്നത് .സോണിയാ ഗാന്ധി ക്ഷണം സ്വീകരിച്ചെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞതോടെയാണ് കോൺഗ്രസ് പങ്കെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായത്. സി.പി.എം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ കേരളത്തിലും കോൺഗ്രസിനെ പ്രതിക്കൂട്ടില്ലാക്കുന്ന ചർച്ചകൾ നടന്നു. എന്നാൽ തക്കതായ സമയത്ത് തീരുമാനമെടുക്കുമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്.

മതം വ്യക്തിപരമായ കാര്യമാണ്. ശ്രീരാമൻ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആരാധനാ മൂർത്തിയാണ്. എന്നാൽ രാഷ്ട്രീയ നേട്ടത്തിനായാണ് ഏറെക്കാലമായി ബി.ജെ.പിയും ആർ.എസ്.എസും അയോധ്യാ രാമക്ഷേത്രത്തെ ഉപയോഗിക്കുന്നത്. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രം ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് മാത്രമാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് പൂർണമായും വ്യക്തമായ സാഹചര്യത്തിൽ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കില്ലെന്നും കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News