പള്ളിയോടം മറിഞ്ഞ് അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം രണ്ടായി

മറ്റു രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Update: 2022-09-10 10:55 GMT
Advertising

ആലപ്പുഴ അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെറുകോൽ സ്വദേശി വിനീഷ് (37)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യ (16)ന്റെ മൃതദേഹം കണ്ടെടുത്തിരുന്നു.

ഇതോടെ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റു രണ്ട് പേർക്കായി മൂന്ന് സ്കൂബാ ടീമുകൾ തിരച്ചിൽ തുടരുകയാണ്. ചെന്നിത്തല സ്വദേശി രാ​ഗേഷിനേയും ചെട്ടിക്കുളങ്ങര സ്വദേശിയെയുമാണ് ഇനി കണ്ടെത്താനുള്ളത്.

ഫയർഫോഴ്സിന്റെ സ്കൂബാ ടീമം​ഗങ്ങളടക്കം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 11.15ഓടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് രാവിലെ എട്ടരയോടെ വലിയപെരുംമ്പുഴ കടവിൽ വച്ച് അപകടത്തിൽപ്പെട്ടത്.

65ഓളം പേരാണ് പള്ളിയോടത്തിൽ‍ ഉണ്ടായിരുന്നത്. ഇവരിൽ നാലു പേരെയാണ് കാണാതായത്. മറ്റുള്ളവരെ രക്ഷപെടുത്തിയിരുന്നു. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതും വലിയ അടിയൊഴുക്കുള്ളതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

ആദ്യം ഒരാളെ മാത്രം കാണാതായി എന്നായിരുന്നു വിവരം. പിന്നീടാണ് മൂന്നു പേരെ കൂടി കാണാതായതായി രക്ഷപെട്ടവർ അറിയിച്ചത്. പള്ളിയോടത്തിലേക്ക് കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News